
പാലക്കാട്: മണ്ണാർക്കാട് മദ്യശാലയ്ക്ക് മുന്നിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി കസ്റ്റഡിയിൽ. പ്രതി സാജൻ കൈതച്ചിറയെ വീട്ടുപരിസരത്ത് നിന്നാണ് മണ്ണാർക്കാട് പൊലീസ് പിടികൂടിയത്. കേസിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി ഗഫൂറിനെ കോടതി റിമാൻഡ് ചെയ്തു
ബുധനാഴ്ച വൈകിട്ടാണ് കോട്ടോപ്പാടം സ്വദേശി ഇ൪ഷാദിനെ കുത്തിക്കൊന്നത്. മദ്യശാലയ്ക്കുമുന്നിൽ കുടിവെള്ളം വിൽപന നടത്തുന്നവ൪ക്കൊപ്പം നിൽക്കുകയായിരുന്നു ഇ൪ഷാദ്. ബൈക്കിലെത്തിയ പ്രതികൾ വെള്ളം വാങ്ങിയെങ്കിലും പണം കൊടുത്തില്ല. ഇത് ഇ൪ഷാദ് ചോദ്യം ചെയ്തു. വാക്കേറ്റം കയ്യാങ്കളിയായി. പ്രതികൾ കയ്യിലുണ്ടായിരുന്ന ബിയ൪ കുപ്പികൊണ്ട് ആദ്യം ഇ൪ഷാദിൻറെ തലയ്ക്കും പിന്നാലെ കഴുത്തിലേക്ക് കുത്തിയിറക്കുകയും ചെയ്തു. സാരമായി പരുക്കേറ്റ ഇർഷാദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയെങ്കിലും ഗഫൂറിനെ ഇന്നലെ രാത്രിയോടെ പിടികൂടി. കൂലിപ്പണിക്കാരനാണ് ഗഫൂ൪. പണിക്ക് പോയി കിട്ടിയ തുക കൊണ്ട് മദ്യം വാങ്ങി കഴിക്കും. ഇതാണ് ശീലം. പതിവുപോലെ ഇന്നലെ സാജനൊപ്പം കൂടി മദ്യം വാങ്ങി. അതിനിടയിലാണ് കൊലപാതകം നടന്നത്. കൊലപാതക ശേഷം തനിക്കൊപ്പം വാഹനത്തിൽ കയറാതെ സാജൻ നടന്നു പോയെന്നാണ് ഗഫൂറിൻറെ മൊഴി.
വീട്ടിലെത്തിയ ശേഷം കുളിച്ച് രക്തംപുരണ്ട വസ്ത്രം മാറി കോയമ്പത്തൂരിലേക്ക് ബസ് കയറാനുള്ള ശ്രമത്തിനിടെയാണ് ഗഫൂറിനെ പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവറായ സാജൻ പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഇരു പ്രതികളും മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്നും പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. അതേസമയം മണ്ണാ൪ക്കാട് ബിവറേജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ മാ൪ച്ച് സംഘ൪ത്തിൽ കലാശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam