
തിരുവനന്തപുരം: ബിജെപി ദേശീയനേതൃത്വം ഇടപെട്ടിട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിയും വിമർശനവും തുടർന്ന് പി സി ജോർജ്ജ്. സ്മോൾ ബോയിയായ തുഷാർ വെള്ളാപ്പള്ളിയുടെ മണ്ടത്തരങ്ങൾക്ക് മറുപടിയില്ലെന്ന് ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോർജ്ജ് അപ്രസക്തനാണെന്നും ആർക്കും വേണ്ടാത്തത് കൊണ്ടാണ് ജോർജ്ജ് ബിജെപിയിലെത്തിയതെന്നും വെള്ളാപ്പള്ളി നടേശൻ തിരിച്ചടിച്ചു. ജോർജ്ജ് ഈ രീതി തുടർന്നാല്‍ നടപടി വേണ്ടി വരുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.
പരിധി വിടരുതെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്ന് ഇന്നലെ ഒന്നയഞ്ഞതായിരുന്നു ജോർജ്ജ്. അനിൽ ആൻറണിക്ക് മധുരം നൽകി സ്വീകരിച്ചതോടെ മഞ്ഞുരുകിയെന്ന് കരുതിയ എൻഡിഎയെ വീണ്ടും വെട്ടിലാക്കിയാണ് മുന്നണി കൺവീനർക്കെതിരായ പരിഹാസം. പത്തനംതിട്ട സീറ്റ് നിഷേധിച്ചതാരൊക്കയാണെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നതായി പറയുന്ന ജോർജ്ജ് തുഷാറിനെ വിടാൻ ഒരുക്കമല്ല. ജോർജ്ജിന്‍റെ പരിഹാസത്തിന് അതേ രീതിയിലാണ് വെള്ളാപ്പള്ളിയുടെ മറുപടി
ബിജെപി കേന്ദ്ര നേതൃത്വമായിരുന്നു ജോർജ്ജിന്‍റെ വരവിന് മുൻകയ്യെടുത്തത്. ജോർജ്ജ് നാളെയൊരു ഭീഷണിയാകുമെന്ന് ചില സംസ്ഥാന നേതാക്കൾ അന്നേ പറഞ്ഞിരുന്നു. തുടർച്ചയായ വിമർശനം ജോർജ്ജിനെതിരായ നടപടിയിലേക്കെത്തുമെന്നാണ് സംസ്ഥാന നേതൃത്വം ഇപ്പോൾ കരുതുന്നത്. എൻഎസ്എസ് ജനറൽ സെക്രട്ടറിയെ അടക്കം കണ്ട് അനിൽ ആൻറണി മണ്ഡലത്തിൽ മെല്ലെ സജീവമാകുകയാണ്. 2014 നെക്കാൾ 2019ൽ ഒന്നര ലക്ഷം വോട്ട് ബിജെപിക്ക് കൂടിയ പത്തനംതിട്ടയിൽ ജോർജ്ജിൻറെ അതൃപ്തി പാർട്ടിക്ക് വലിയ വെല്ലുവിളിയാണ്. കോട്ടയത്ത് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുന്ന തുഷാറിനും പിസി വലിയ ഭീഷണിയാണ്.