ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; രണ്ട് ഷട്ടറുകൾ തുറക്കും

By Web TeamFirst Published Aug 9, 2022, 8:56 AM IST
Highlights

അണക്കെട്ടിന് ആകെ നാല് ഷട്ടറുകൾ ആണുള്ളത്. സെക്കന്‍റിൽ 50 - 100 ക്യുമെക്സ് വെള്ളം തുറന്നുവിടും. അണക്കെട്ടിലെ അനുവദനീയമായ പരമാവധി സംഭരണശേഷി 169 മീറ്റർ ആണ്. 
 

തൊടുപുഴ: ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. 164.33 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. അപ്പർ റൂൾ കർവ് 163 മീറ്റർ ആണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് അണക്കെട്ടിന്‍റെ  രണ്ട് ഷട്ടറുകൾ ഉയർത്തും. രണ്ടും മൂന്നും ഷട്ടറുകളാണ്  ഉയർത്തുക. 

അണക്കെട്ടിന് ആകെ നാല് ഷട്ടറുകൾ ആണുള്ളത്. സെക്കന്‍റിൽ 50 - 100 ക്യുമെക്സ് വെള്ളം തുറന്നുവിടും. അണക്കെട്ടിലെ അനുവദനീയമായ പരമാവധി സംഭരണശേഷി 169 മീറ്റർ ആണ്. 

ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ആറിയിച്ചു. എവിടെയെങ്കിലും അടിയന്തരസാഹചര്യം ഉണ്ടായാല്‍  രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാൻ 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാർ അണക്കെട്ടിലും  ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടുക്കിയിൽ 2386.86 അടിയായി ആണ് ജലനിരപ്പ് ഉയർന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 ആയി ഉയർന്നു. ഇടുക്കി അണക്കെട്ടിൽ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളിൽ വെള്ളം കയറി. ഒരു വീടിന്റെ മതിലിടിഞ്ഞു. 

നിലവിൽ മൂന്ന് ലക്ഷം ലീറ്റർ വെള്ളമാണ് സെക്കന്റിൽ ഒഴുക്കുന്നത്. പത്ത് മണിയോടെ കൂടുതൽ വെളളം ഒഴുക്കാൻ ഇന്നലെ തീരുമാനിച്ചിരുന്നു. സെക്കന്റിൽ അഞ്ച് ലക്ഷം ലീറ്റർ ആയി ഉയർത്താനായിരുന്നു തീരുമാനം. എന്നാൽ വീടുകളിൽ വെളളം കയറിയതോടെ ഇനി കൂടുതലായി വെള്ളം ഒഴുക്കണോ എന്നതിൽ വീണ്ടും യോ​ഗം ചേർന്നാകും അന്തിമ തീരുമാനമെടുക്കുന്നത്. വെള്ളത്തിന്റെ ഒഴുക്ക് കൂടിയതോടെ ജനം ആശങ്കയിലാണ്. പലരും ഉറങ്ങാതെ നേരം വെളുപ്പിക്കുകയായിരുന്നു. വെളളം ഒഴുകുന്ന ശബ്ദം പോലും പേടിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. നാല് ഷട്ടറും ഉയർത്തിയിട്ടുണ്ട്. ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ്  സെക്കന്റിൽ 8626 ഘനയടി ആണ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നത് ജലനിരപ്പ് ഉയരാൻ കാരണമായേക്കും. പെരിയാർ തീരത്ത് ചില വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെങ്കിലും 3 കുടുംബങ്ങൾ മാത്രമാണ് ക്യാമ്പിലേക്ക് എത്തിയിട്ടുള്ളത്. (വിശദമായി വായിക്കാം....)

Read Also: കേരളത്തിൽ വീണ്ടും മഴ ഭീഷണി? 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദ സാധ്യത, 8 ജില്ലകളിൽ ഇന്ന് ജാഗ്രത

 

click me!