അറബിക്കടലിൽ കാണാതായ കാലാവസ്ഥാ നിരീക്ഷണ യന്ത്രം മഹാരാഷ്ട്ര തീരത്തുനിന്ന് കണ്ടെത്തി

By Web TeamFirst Published Oct 16, 2021, 11:05 PM IST
Highlights

മത്സ്യത്തൊഴിലാളികളാണ് ബോയ് കണ്ടെത്തിയത്. ജൂലൈ മുതലാണ് ബോയയുമായുള്ള ബന്ധം നഷ്ടമായത്. ബോയ്‍യുടെ സോളർ പാനലുകൾ ഇളക്കി മാറ്റിയ നിലയിലാണ്.

കാസര്‍കോഡ്: അറബിക്കടലില്‍ (arabian sea) കാണാതായ ഭൗമശാസ്ത്ര വകുപ്പിന്റെ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബോയ് മഹാരാഷ്ട്ര തീരത്തുനിന്ന് കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് ബോയ് കണ്ടെത്തിയത്. കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് സ്ഥാപിച്ച വേവ് റൈഡര്‍ ബോയ് (wave rider buoy) ആണ് കഴിഞ്ഞ ദിവസം കാണാതായത്.

ജൂലൈ മുതലാണ് ബോയ്‍യുമായുള്ള ബന്ധം നഷ്ടമായത്. ബോയ്‍യുടെ സോളർ പാനലുകൾ ഇളക്കി മാറ്റിയ നിലയിലാണ്. ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ ശാസ്ത്രജ്ഞർ ബോയ് ഏറ്റെടുത്തു. സുനാമി, കൊടുങ്കാറ്റ്, കടലിലെ കാലാവസ്ഥാ മാറ്റം എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഉപകരണമാണിത്. ചില മത്സ്യ തൊഴിലാളികള്‍ ഈ ബോയ്ക്ക് മുകളില്‍ കയറി നില്ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.

എന്താണ് വേവ് റൈഡര്‍ ബോയ് 

സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിനും സുനാമി, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായി കടല്‍പ്പരപ്പില്‍ സ്ഥാപിക്കുന്ന ഉപകരണമാണ് വേവ് റൈഡര്‍ ബോയ് (wave rider buoy). കാലാവസ്ഥാ വ്യതിയാനങ്ങള്‍, കാറ്റിന്റെ ഗതി, വേഗം തുടങ്ങിയവ കണ്ടെത്തുന്നതിനായി സെന്‍സറുകളും, ഇതിനാവശ്യമായ ഊര്‍ജ്ജത്തിനായി സോളാര്‍ പാനലുകളും അടങ്ങിയതാണ് ഡേറ്റാ ബോയ് എന്ന് വിളിക്കപ്പെടുന്ന വേവ് റൈഡര്‍ ബോയ്.

ഇതില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇലക്ട്രോണിക് സിഗ്നലുകളായി കേന്ദ്ര ഭൗമശാസ്ത്ര നിരീക്ഷണകേന്ദ്രത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. കടല്‍പ്പരപ്പിന് മുകളില്‍ ഒഴുകിനടക്കുന്ന രീതിയിലാണ് ഇവ കാണപ്പെടുക. നഷ്ടപ്പെടാതിരിക്കുന്നതിനായി ചങ്ങലയോ നൈലോണ്‍ കയറുകളോ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടുമായി ബന്ധിപ്പിക്കാറുണ്ട്. കോടികള്‍ വിലയുണ്ട് ഈ ഉപകരണത്തിന്.

click me!