
വയനാട്: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വാർഡ് പത്തിൽ 42, പതിനൊന്നിൽ 29, പന്ത്രണ്ടിൽ 10 കുടുംബങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പട്ടിക പൂർത്തീകരിച്ചത്. ഇതോടെ ടൗൺഷിപ്പിൽ 323 കുടുംബങ്ങളായി. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകൾ ഉൾപ്പെടുന്നവരുടെ ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് കരട് പട്ടിക അന്തിമമായത്. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.
പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ ഇന്ന് ദുരന്തമേഖലയിൽ കുടിൽ കെട്ടി സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരന്തബാധിതർ പ്രതിഷേധിക്കുന്നത്. രാവിലെ 9 മണി മുതൽ ചൂരൽമലയിൽ തങ്ങൾക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ ദുരന്തബാധിതർ കുടിലുകൾ കെട്ടുമെന്നാണ് ദുരന്തബാധിതർ അറിയിച്ചിരിക്കുന്നത്. എന്നാൽ ദുരന്ത ഭൂമിയിലെ പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകാൻ സാധ്യതയില്ലെന്നാണ് സൂചന. നാളെ ജനകീയ ആക്ഷൻ കമ്മിറ്റി കളക്ടറേറ്റിന് മുൻപിൽ ഉപവാസ സമരവും സംഘടിപ്പിക്കുന്നുണ്ട്. പുനരധിവാസം വൈകുന്നതിനൊപ്പം 5 സെൻ്റ് ഭൂമി മാത്രം നൽകുന്നതിലും കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതർക്ക് പ്രതിഷേധമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam