ഇന്നലെ കുത്തിയൊലിച്ചെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാടും കേരളവും. ഉറ്റവരെ കാണാതായവരെ തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും, തേങ്ങലടിച്ചുള്ള വാക്കുകളും മാത്രമാണ് മുണ്ടക്കൈയിൽ നിന്ന് പുറത്തുവരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങിയിരുന്നു. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്.

08:47 PM (IST) Jul 31
തൃശൂര്‍ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് രണ്ടു ദിവസം കൂടി നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഇന്നും നാളെയും (ഓഗസ്റ്റ് 1, 2) പ്രവേശനം നിരോധിക്കും. കൂടാതെ ചാലക്കുടി മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് അനുമതി തേടാവുന്നതാണ്.
08:36 PM (IST) Jul 31
കൽപ്പറ്റ: കേരളാ പൊലീസിൻ്റെ കെഡാവർ നായകൾ ഇന്ന് മുണ്ടക്കൈയിൽ നടത്തിയ തെരച്ചിലിൽ അഞ്ച് സ്പോട്ടുകൾ കണ്ടെത്തി. എന്നാൽ ഇവിടെയൊന്നും ഇന്ന് പരിശോധന നടത്താൻ കഴിഞ്ഞില്ല. വലിയ പാറക്കല്ലുകൾക്ക് ഇടയിലും പൊളിഞ്ഞ വീടുകൾക്ക് ഇടയിലുമാണ് നായകൾ കണ്ടെത്തിയ സ്പോട്ടുകൾ. ഇവിടെ പരിശോധന നടത്താൻ നാട്ടുകാരും, ഫയർ ഫോഴ്‌സും, നേവിയും ശ്രമിച്ചെങ്കിലും സ്ലാബുകളും കല്ലും മാറ്റാൻ കഴിഞ്ഞില്ല. ജെസിബി എത്തിച്ചെങ്കിൽ മാത്രമേ ഇവിടങ്ങളിൽ പരിശോധന നടത്താനാകൂവെന്നാണ് വിവരം. മുണ്ടക്കൈയിൽ മാത്രമാണ് ഇന്ന് പരിശോധന നടത്താനായത്.
08:07 PM (IST) Jul 31
വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഇന്ത്യൻ പ്രസിഡണ്ട് ദ്രൗപതി മുർമുവിന് അനുശോചന സന്ദേശം അയച്ചു.
07:29 PM (IST) Jul 31
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 167 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 96 പേരെ തിരിച്ചറിഞ്ഞു. 77 പേർ പുരുഷൻമാരും 67 പേർ സ്ത്രീകളുമാണ്. 22 കുട്ടികളുണ്ട്. ഒരു മൃതദേഹത്തിൻ്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 166 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 61 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. 49 എണ്ണവും പോസ്റ്റുമോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 219 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 78 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടിൽ 73 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.
07:03 PM (IST) Jul 31
വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ കനക്കാൻ സാധ്യതയെന്ന് അറിയിപ്പ്. കൂടുതൽ മഴ മേഘങ്ങൾ കടലിൽ നിന്ന് കര കയറുന്ന സ്ഥിതിയാണ്.
07:02 PM (IST) Jul 31
ആലപ്പുഴ ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മഴയെത്തുടര്‍ന്ന് ജില്ലയില്‍ അമ്പലപ്പുഴ, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ രണ്ട് വീതം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഏഴ് കുടുംബങ്ങളിലെ ഒന്‍പത് പുരുഷന്‍മാരും പത്ത് സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടെ 31 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
07:01 PM (IST) Jul 31
കോഴിക്കോട് ജില്ലയിൽ 121 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 1514 കുടുംബങ്ങളിൽ നിന്നായി 4730 പേര്‍ ക്യാംപുകളിൽ കഴിയുന്നുണ്ട്. താലൂക്ക് തിരിച്ചുള്ള കണക്ക് ഇങ്ങനെ -
07:00 PM (IST) Jul 31
വയനാട് ജില്ലാ കളക്ടറുടെ അറിയിപ്പ്
ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി,കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണം.
06:59 PM (IST) Jul 31
കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 1) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
06:59 PM (IST) Jul 31
കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ( 01.08.2024 ന്) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. ടർഫുകളിലും മറ്റു കളിക്കളങ്ങളിലും കളികളിൽ ഏർപ്പെടുന്നതിൽ നിന്നും പാലത്തിനും ജലാശയങ്ങൾക്കും സമീപം സെൽഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ ഏതാനും ദിവസം വിട്ടുനിൽക്കേണ്ടതാണ്.കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. നഷ്ടമാവുന്ന അധ്യയന ദിനങ്ങൾക്ക് പകരം പ്രവർത്തിദിനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ക്രമീകരിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.
06:58 PM (IST) Jul 31
കാലിക്കറ്റ് സർവകലാശാലയുടെ ആഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും.
06:57 PM (IST) Jul 31
തൃശ്ശൂര്‍ ജില്ലയില്‍ നിലവില്‍ ആറ് താലൂക്കുകളിലായി 124 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2364 കുടുംബങ്ങളിലെ 6636 പേരാണുള്ളത്. ഇതില്‍ 2863 പുരുഷന്മാരും 2727 സ്ത്രീകളും 1046 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- 27, മുകുന്ദപുരം- 15, തൃശൂര്‍- 40, തലപ്പിള്ളി - 23, ചാവക്കാട്- 9, കുന്നംക്കുളം - 10 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. ചാലക്കുടി- 1041 പേര്‍, മുകുന്ദപുരം-1183 , തൃശൂര്‍- 2761, തലപ്പിള്ളി - 815, ചാവക്കാട്- 439, കുന്നംക്കുളം - 383 പേര്‍ എന്നിങ്ങനെയാണ് ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം.
06:57 PM (IST) Jul 31
വയനാട്ടിൽ കൂടുതൽ പ്രദേശങ്ങളിൽ ജാഗ്രത നിര്‍ദേശം. കുറുമ്പലക്കോട്ട, ലക്കിടി, മണിക്കുന്ന്, മുട്ടിൽ കോൽപാറ കോളനി, സുഗന്ധഗിരി, കാപ്പിക്കളം, പൊഴുതന ഭാഗങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് കലക്ടര്‍ അറിയിച്ചു.
06:56 PM (IST) Jul 31
ചൂരൽമല പ്രദേശത്ത് ആംബുലൻസുകളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ചൂരൽമലയിലും സമീപത്തും ആവശ്യത്തിൽ കൂടുതൽ ആംബുലൻസുകൾ ഉള്ളത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിന് 25 ആംബുലൻസുകൾ മാത്രമേ ദുരന്ത സ്ഥലത്ത് ആവശ്യമുള്ളൂ. ബാക്കി 25 ആംബുലൻസുകൾ പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഫയർഎഞ്ചിൻ ദുരന്ത സ്ഥലത്ത് മൂന്നും പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ രണ്ടെണ്ണവുമാണ് പാർക്ക് ചെയ്യേണ്ടത്. ബാക്കിയുള്ളവ അകലെ സൗകര്യപ്രദമായ സ്ഥലത്ത് പാർക്ക് ചെയ്യണം.
06:47 PM (IST) Jul 31
വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 243 ആയി. ഇന്ന് 92 മൃതദേഹം കൂടി കണ്ടെടുത്തു. ദുരന്തത്തില്‍ നിന്ന് 240 പേരെയാണ് കാണാതായത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്ക.
06:46 PM (IST) Jul 31
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 7 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും.
06:02 PM (IST) Jul 31
വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 270 ആയി. ഇന്ന് 79 മൃതദേഹം കൂടി കണ്ടെടുത്തു. ദുരന്ത ഭൂമിയില്‍ നിന്ന് 240 പേരെയാണ് കാണാതായത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്ക.
06:00 PM (IST) Jul 31
വയനാട്ടിലെ ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ചൂരൽ മലയിൽ കണ്ണാടിപ്പുഴയിൽ അതിശക്തമായ മഴയെ തുടര്‍ന്ന് കനത്ത മലവെള്ളപ്പാച്ചിലാണ് തിരിച്ചടിയായത്. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരൽ മഴയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തി.
05:58 PM (IST) Jul 31
മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ വിനോദ് നാളെയും (01.08.2024, വ്യാഴം) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.
05:45 PM (IST) Jul 31
വയനാട് ജില്ലയിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് ഒന്ന് ) അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല
05:39 PM (IST) Jul 31
വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 222 ആയി. ഇന്ന് 71 മൃതദേഹം കൂടി കണ്ടെടുത്തു. ദുരന്തത്തില്‍ 240 പേരെയാണ് കാണാതായത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്ക.
05:34 PM (IST) Jul 31
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (1-8-2024) അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. Read More
05:33 PM (IST) Jul 31
വയനാട് ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്ര മന്ത്രി അമിത് ഷാക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തുവെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
05:32 PM (IST) Jul 31
കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് അമിത് ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. Read More
05:31 PM (IST) Jul 31
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ ശ്രമങ്ങൾക്ക് കരുത്തേകി വ്യവസായ പ്രമുഖര്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
05:31 PM (IST) Jul 31
വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 205 ആയി. ഇന്ന് 54 മൃതദേഹം കൂടി കണ്ടെടുത്തു. ദുരന്തത്തില്‍ 240 പേരെയാണ് കാണാതായത്.
04:09 PM (IST) Jul 31
ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി. 144 മൃതദേഹം കണ്ടെടുത്തുവെന്നും 191 പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട് ഇതുവരെ കാണാത്ത ദുരന്തമാണ് ഉണ്ടായത്. ദുരന്ത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഊർജ്ജിത ശ്രമം തുടരുകയാണ്. 1592 പേരെ രണ്ട് ദിവസത്തിനകം രക്ഷപ്പെടുത്തിയെന്നും മന്ത്രിമന്ത്രി കൂട്ടിച്ചേര്‍ത്തു.
01:37 PM (IST) Jul 31
പ്രതികൂല കാലാവസ്ഥ കാരണം 01. 08. 2024-ാം തിയതി (നാളെ) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസ്സത്തിലേക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നു.
01:35 PM (IST) Jul 31
സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. Read More
01:29 PM (IST) Jul 31
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ 177 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം 26 മൃതദേഹങ്ങളാണ് കിട്ടിയത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങിയിരുന്നു. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്.
01:01 PM (IST) Jul 31
വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം കഴിഞ്ഞു. മുണ്ടക്കൈ പൂർണ്ണമായും തകർന്നെന്നാണ് വിലയിരുത്തൽ. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്നും അവലോക യോഗം വിലയിരുത്തി. Read More
11:46 AM (IST) Jul 31
വയനാടിനെ ദുരന്ത ഭൂമിയാക്കിയത് രണ്ടാഴ്ചയോളം തുടർച്ചയായി പെയ്ത അതിതീവ്ര മഴയാണെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ നിഗമനം. 2019ൽ വയനാട് പുത്തുമല ദുരന്തം ഉണ്ടാക്കിയതിന് സമാനമായ കാലാവസ്ഥ അന്തരീക്ഷമായിരുന്നു ഇത്തവണയും വിനാശം വിതച്ചത്.
11:46 AM (IST) Jul 31
വയനാട് മുണ്ടക്കൈയി ഉണ്ടായത് വൻ ദുരന്തമാണെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവർണർ
11:46 AM (IST) Jul 31
വയനാട് മുണ്ടക്കൈയി ഉണ്ടായത് വൻ ദുരന്തമാണെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവർണർ
11:45 AM (IST) Jul 31
വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ വാങ്ങിയവർക്ക് കളക്ഷൻ സെന്ററിൽ എത്തിക്കാൻ കഴിയും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സെന്റർ പ്രവർത്തിക്കുക
11:44 AM (IST) Jul 31
മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട് വഴി പോകുന്നതിന് പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിർദേശം. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത്
09:27 AM (IST) Jul 31
ഇതുവരെ 156 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങൾ മാത്രം ബാക്കിയായ കണ്ണീർക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.
09:26 AM (IST) Jul 31
ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ വാഹനം മലപ്പുറം മഞ്ചേരിയിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. ചെറിയ പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
09:26 AM (IST) Jul 31
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിർമാണത്തിനുളള സാമഗ്രികൾ ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
06:48 AM (IST) Jul 31
151 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ പറയുന്നത്. വയനാട് ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിൽ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും.