
വയനാട്: കുറുക്കന്മൂലയ്ക്ക് അടുത്ത് വീണ്ടും കടുവയുടെ ആക്രമണം. കുറുക്കന്മൂലയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ പയ്യമ്പള്ളിയിലാണ് കടുവ എത്തിയത്. പയ്യമ്പള്ളി പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. ഇതോടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 16 ആയി. കാട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലയാണ് പയ്യമ്പള്ളി. ഇവിടെ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അടുത്ത് പരുന്താനിയിൽ ലൂസി ടോമിയുടെ ആടിനെയും കാണാതായി. തൊഴുത്തിൽ കെട്ടിയിരുന്ന ആടിന്റെ കയറു പൊട്ടിച്ചാണ് കൊണ്ടുപോയിരിക്കുന്നത്.
ആ കടുവ വയനാട്ടിലേത് അല്ല
കുറുക്കന്മൂലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കിൽപ്പെട്ടതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കടുവ ഏത് സംസ്ഥാനത്തിന്റേതാണെന്ന് കണ്ടെത്താൻ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ച് കാത്തിരിക്കുകയാണ്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കടുവയെ മയക്കുവെടി വെയ്ക്കുന്നത് ദുഷ്കരമാണെന്നാണ് വനം വകുപ്പ് പറയുന്നത്.
കുറുക്കൻമൂല പാൽവെളിച്ചം വനമേഖലയിൽ വനപാലകർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവയുടെ ചിത്രങ്ങൾ പതിഞ്ഞത്. ദേഹത്ത് മാരക മുറിവുകളേറ്റതാണ് കടുവ ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കുന്നതെന്നാണ് നിഗമനം. കടുവകളുടെ കണക്കെടുപ്പിൽ വയനാട്ടിൽ 154 കടുവകളാണുള്ളത്. ഈ പട്ടികയിൽ കുറുക്കൻമൂലയിൽ പരിഭ്രാന്തി പരത്തുന്ന കടുവ ഉൾപ്പെട്ടിട്ടില്ല. കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടതാണോ എന്ന് നാളെ അറിയാമെന്ന് ഉത്തര മേഖല സിസിഎഫ് ഡി കെ വിനോദ് കുമാർ പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് കൊണ്ടുവന്ന 2 കുങ്കിയാനകളും കടുവയ്ക്ക് വേണ്ടി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.