
കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി . ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകൾ ആർക്കൊക്കെയെന്ന് കണ്ടെത്താനാണ് നറുക്കെടുപ്പ്. ലഭിച്ച വീടുകളുടെ അടിസ്ഥാനത്തിൽ പട്ടയവും വൈദ്യുതി കണക്ഷനും ഉൾപ്പെടെ ഇന്നു തന്നെ കുടുംബഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകും. ആദ്യഘട്ടത്തിലെ 178 വീടുകളുടെ താക്കോൽദാനം ഈ മാസം 25ന് മുഖ്യമന്ത്രി ആണ് നിർവഹിക്കുന്നത് . വീട് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാത്തരം ഫീസുകളും ദുരന്തബാധിതർക്ക് ഒഴിവാക്കി നൽകിയിട്ടുണ്ട് . ദുരന്തത്തിൽ കടകളും സംരംഭങ്ങളും നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം വേദിയിൽ മന്ത്രി ഒ ആർ കേളു പ്രഖ്യാപിച്ചു.
പൂർണമായും വീട് നഷ്ട്ടപ്പെട്ടവരുടെ ലിസ്റ്റിലുള്ള 178 പേരിൽ നിന്നാണ് ഗുണഭോക്താക്കളുടെ ക്രമം നിശ്ചയിക്കുന്നത്. മേപ്പാടിയിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ജീവിതത്തിലേക്ക് തിരികെ വരുമ്പോള്‍ ഒപ്പം ആരുമില്ലെന്ന വേദനയെ മായക്കാൻ ഒന്നിനുമാകില്ലെന്ന് ചൂരൽല സ്വദേശി വല്‍സല പറയുന്നു.മൂന്ന് സോണുകളിലെ പണി പൂർത്തിയായ വീടുകളുടെ നമ്പറുകൾ എഴുതിയ പേപ്പറുകൾ നറുക്കിട്ടാണ് ആർക്കൊക്കെയെന്നത് തീരുമാനിച്ചത്. വീടും 7 സെൻ്റ് സ്ഥലവും ആണ് ദുരന്ത്ബാധിതർക്ക് ലഭിക്കുക. നറുക്കെടുപ്പിനിടെ പല ദുരന്തബാധിതരും വിതുമ്പി. ദുരന്തിനുശേഷം സ്വന്തമായി ഒരു വീടെന്ന ആശ്വാസം യഥാര്‍ഥ്യമായതിന്‍റെ സന്തോഷകണ്ണീരായിരുന്നു പലരുടെയും മുഖത്ത്.
കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് ഒരുങ്ങുന്നത്. രണ്ട് ബെഡ് റൂമുകളോട് കൂടിയ ആയിരം ചതുരശ്രയടി വീടാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. മൂന്ന് സോണുകളായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ആരോഗ്യ കേന്ദ്രം, പൊതു മാർക്കറ്റ് കമ്മ്യൂണിറ്റി സെൻറർ ഉൾപ്പെടെ ഉണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 64 ഹെക്ടർ ഭൂമിയാണ് ടൗൺഷിപ്പ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. അതിജീവനത്തിന് ശ്രമിക്കുന്ന ദുരന്തബാധിതർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് സർക്കാർ പ്രഖ്യാപനം എന്നാണ് ദുരന്തബാധിതരുടെ സംഘന നേരത്തെ പ്രതികരിച്ചത്.
178 വീടുകളുടെ താക്കോൽദാനം 25ന് നടക്കുമെങ്കിലും ദുരന്തബാധിതർക്ക് വീടുകളിൽ താമസിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ബാക്കിയുള്ള വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യത്തിലാണിത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ചിൽ പ്രതീക്ഷിച്ചിരിക്കെയാണ് ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഈ മാസം അവസാനം തന്നെ നടത്താൻ സർക്കാർ തീരുമാനിച്ചത്. അതേസമയം, ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന 50 വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26 ന് നടക്കും. മേപ്പാടി പഞ്ചായത്തിലെ കുന്നംമ്പറ്റയില്‍ വെച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി തറക്കല്ലിടൽ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. മുസ്ലിം ലീഗ് നൽകുന്ന വീടുകളുടെ ആദ്യഘട്ട കൈമാറ്റവും ഈ മാസം 28ന് നടക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam