
തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്‍റലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
വികലാംഗർ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ നേരത്തേ തന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമെടുത്ത് കേന്ദ്ര സർക്കാരിന് കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ അംഗീകാരം നിഷേധിച്ചു. പുനർനാമകരണം വേഗമാക്കാൻ വീണ്ടും സാമൂഹ്യനീതി വകുപ്പ് ശക്തമായ നിർദ്ദേശം കോർപ്പറേഷന് നൽകി. 2023 ആഗസ്റ്റിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം വീണ്ടും ഇതേ ആവശ്യം കേന്ദ്രസർക്കാറിനു കീഴിലെ കമ്പനി മന്ത്രാലയത്തിൽ ഓൺലൈനായി സമർപ്പിച്ചു. ഇതേത്തുടർന്നാണ് പുതിയ പേരിന് അംഗീകാരം.
സർക്കാർ, പൊതുവേദികളിൽ ഔദ്യോഗികമായി പൂർണ്ണമായും പുനർനാമകരണം നിലവിൽ വരാൻ ഡയറക്ടർ ബോർഡ് യോഗവും ജനറൽ ബോഡി യോഗവും വിളിച്ചു ചേർക്കണം. ഡയറക്ടർ ബോർഡ് യോഗം ഒക്ടോബർ 25ന് ചേരും. തുടർന്ന് ജനറൽ ബോഡി യോഗവും വിളിച്ചുചേർത്ത് അടിയന്തരമായി പേരുമാറ്റ നടപടികൾ പൂർത്തീകരിക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam