
കോഴിക്കോട്: മണിപ്പൂരിൽ നടക്കുന്നത് ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള സംഘപരിവാർ നീക്കമാണെന്ന് സിപിഐ നേതാവ് ആനി രാജ. ഇന്ന് മണിപ്പൂരിൽ സംഭവിക്കുന്നത് നാളെ കേരളത്തിലും സംഭവിച്ചേക്കാം. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണം. മണിപ്പൂരിനായി ഒന്നിക്കുക എന്ന സന്ദേശമുയർത്തി സിപിഐ ജില്ലാ കമ്മറ്റി കോഴിക്കോട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഡ്യ സദസിൽ സംസരിക്കുകയായിരുന്നു ആനി രാജ.
സിപിഐ നേതാക്കളായ സത്യൻ മൊകേരി, ടി വി ബാലൻ തുടങ്ങിയവരും പങ്കെടുത്തു. അതേസമയം, കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്‍റർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റർനെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി ബീരേൻ സിങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധമായിരുന്നു. പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തില്ലെന്ന വാശിയിൽ കേന്ദ്ര സർക്കാർ തുടരുന്നതാണ് ഇന്നും പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകാൻ കാരണം. പ്രധാന മന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.
ബിജെപി നേതാക്കൾ രാജസ്ഥാനിലെ ലൈംഗിക അതിക്രമം ചൂണ്ടിക്കാട്ടി ഹ്രസ്വ ചർച്ചയ്ക്ക് നൽകിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അധ്യക്ഷൻ പറഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കി. രാവിലെ ചേർന്ന ഇന്ത്യ സഖ്യത്തിൻറെ യോഗത്തിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നതിനുള്ള ആലോചന നടന്നത്. അവിശ്വാസ പ്രമേയമാണെങ്കിൽ പ്രധാനമന്ത്രിക്ക് മറുപടി നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
ഗണപതി പരാമര്‍ശം: സ്പീക്കർ എ എൻ ഷംസീറിനെതിരെ പരക്കെ പരാതിയും പ്രതിഷേധവുമായി വിഎച്ച്പിയും ബിജെപിയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam