
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കടലാക്രമണത്തിന് കാരണം കള്ളക്കടൽ എന്ന പ്രതിഭാസമാണ്. എന്താണ് കള്ളക്കടൽ എന്നു നോക്കാം...
അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. സാധാരണ വേലിയേറ്റമുണ്ടാകുന്നത് കാറ്റിന് അനുസരിച്ചോ സൂര്യന്‍റെയും ചന്ദ്രന്‍റെയും ഗുരുത്വാകർഷണ ഫലമായോ ആണ്. അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാതെ തിരമാലകള്‍ ആഞ്ഞടിക്കും. അവിചാരിതമായും അസാധാരണായുമാണ് ഈ സമയത്ത് തിരമാലകള്‍ ആഞ്ഞടിക്കുക.
സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടർന്നാണ് ശക്തമായ തിരമാലകളുണ്ടാവുന്നത്. സുനാമിയുമായി സമാനതകളുണ്ട് ഈ കള്ളക്കടൽ പ്രതിഭാസത്തിന്. സുനാമിയുടെ സമയത്ത് തീരം ഉള്ളിലോട്ട് വലിഞ്ഞ ശേഷം തിരമാലകള്‍ അടിച്ചുകയറുകയാണ് ചെയ്യുന്നത്. ഇതുപോലെ തന്നെയാണ് കള്ളക്കടൽ സമയത്ത് ഇന്നലെ സംഭവിച്ചത്.
അതിനിടെ സംസ്ഥാനത്ത് തീരങ്ങളില്‍ ഇന്നും കടലേറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കേരള, തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസം തീരത്തെ മറ്റിടങ്ങളിലും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. ഇത് കണക്കിലെടുത്ത് തീരദേശവാസികള്‍ ജാഗ്രതപാലിക്കണം. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam