
ഇടുക്കി: കുമളിക്കടുത്ത് സ്പ്രിംഗ് വാലിയിൽ കാട്ടുപോത്തിൻറെ അക്രമണത്തിൽ പരുക്കേറ്റ രാജീവിൻറെ ചികിത്സ പ്രതിസന്ധിയിൽ. ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിൽ തുടർ നടപടിയൊന്നുമായില്ല. രേഖാമൂലമുള്ള ഉറപ്പെങ്കിലും നൽകിയില്ലെങ്കിൽ പണമടക്കണമെന്ന് ആശുപത്രി അധികതർ ബന്ധുക്കളെ അറിയിച്ചിരിക്കുകയാണ്.
രാജീവിന്‍റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന പീരുമേട് എംഎൽഎ വാഴൂർ സോമൻറെ ഈ ഉറപ്പിന്മേലാണ് സ്പ്രിംഗ് വാലിയിലെ ആളുകൾ താൽക്കാലികമായി സമരം അവസാനിപ്പിച്ചത്. വനംമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയാണ് ഇക്കാര്യം അറിയിച്ചത്. കരളിനും ഡയഫ്രത്തിനും ശ്വാസകോശത്തിനും വാരിയെല്ലുകൾക്കും പരുക്കേറ്റ രാജീവിൻറെ ചികിത്സാ ചെലവ് ഇപ്പോൾ തന്നെ അഞ്ചര ലക്ഷത്തിലധികം രൂപയായി. ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്. വനംവകുപ്പ് ഇതുവരെ അടച്ചത് ഒരു ലക്ഷം രൂപ മാത്രം. ഇതിൽ കൂടുതൽ തുക അനുവദിക്കാൻ സർക്കാർ ഉത്തരവ് വേണം. കൂടുതൽ തുക അനുവദിക്കാൻ വനംവകുപ്പ് കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. സർക്കാർ തുക അടക്കുമെന്ന് രേഖമൂലമുള്ള ഉറപ്പെങ്കിലും നൽകണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. പക്ഷേ നടപടിയില്ല.
ഇടുക്കി സ്പ്രിങ്‍വാലിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പ്രായമായ അമ്മയും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബത്തിൻറെ ഏക ആശ്രയമായിരുന്നു കർഷകനായ രാജീവൻ. ആശുപത്രിയിൽ നിന്നുമെത്തിയാൽ പോലും മാസങ്ങളോളം പണിയെടുക്കാൻ കഴിയില്ല. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന പീരുമേട് എംഎൽഎയുടെയും ഇടുക്കി എംപി യുടെയും ഉറപ്പിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് കുടുംബം. ഇല്ലെങ്കിൽ സമരം തുടങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam