
മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാനായി എംപിയും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെയും പോളിന്റെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഇന്ന് ഉച്ച വരെ മണ്ഡലത്തില്‍ തങ്ങിയ ശേഷം മൂന്നു മണിയോടെ പ്രയാഗ് രാജിലേക്ക് തിരിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.
അതേസമയം, വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താന്‍ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു. വനം, പൊലീസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. അതിര്‍ത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനയോഗത്തിന് ശേഷം കര്‍ണ്ണാടകയില്‍ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ പിടികൂടാനുള്ള സംഘത്തോടൊപ്പമുണ്ട്. ആവശ്യമുള്ള ഇടങ്ങളില്‍ പൊലീസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകും. മൈക്ക് പ്രചരണവും ലോക്കല്‍ പൊലിസ് സ്റ്റേഷന്‍ വഴിയുള്ള പ്രചരണവും നടത്തുന്നുണ്ട്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. റവന്യു, വനം, തദ്ദേശസ്വയംഭരണം മന്ത്രിമാരുടെ നേതൃത്വത്തില്‍ വയനാട് കലക്ട്രേറ്റില്‍ യോഗം ചേരും. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി, സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹം, എം ആര്‍ അജിത് കുമാര്‍, വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, വനം വകുപ്പ് മേധാവി ഗംഗ സിംഗ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി. പുകഴേന്തി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയപ്രസാദ്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam