
തിരുവനന്തപുരം: വയനാട്ടിലെ കാട്ടാന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. വയനാട്ടില്‍ തുടരുന്ന വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.
അതേസമയം, വയനാട്ടില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഗൗരവമുള്ള വിഷയമെങ്കിലും ചർച്ച ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ ആശങ്ക മാറ്റുന്നതിൽ സർക്കാർ പൂർണ്ണ പരാജയെമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ബോധമില്ലാത്ത ആനയല്ല, കഴിവ് കേട്ട സർക്കാർ ആണ് അജീഷിന്‍റെ മരണത്തിൽ ഒന്നാം പ്രതിയെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam