
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വിസ്മയം തീർത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് വി കെ ശ്രീകണ്ഠൻ എംപി. പൊതുസമൂഹത്തിൽ അറിയപ്പെടുന്നവർ അടക്കം യുഡിഎഫിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥികളായി വരും. മലമ്പുഴയിൽ മത്സരിക്കാൻ വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷുമായി നേതൃത്വം ചർച്ച ചെയ്തു എന്നാണ് അറിവെന്നും തീരുമാനിക്കേണ്ടത് കെപിസിസിയും സ്ക്രീനിങ് കമ്മിറ്റിയുമാണെന്നും ശ്രീകണ്ഠൻ പറഞ്ഞു.
എഐസിസി ആലോചിച്ചാണ് അന്തിമമായി ആരെ സ്ഥാനാർത്ഥിയാക്കണം എന്ന് തീരുമാനിക്കുക. സിപിഎമ്മിന്‍റെ വഴിവിട്ട പോക്കിനെതിരെ നിരവധി പേർ രംഗത്തെത്തുകയാണ്. അവരെ കോണ്‍ഗ്രസ് സ്വീകരിക്കും. സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ യോഗ്യനാണോ എന്ന ചോദ്യത്തിന് തീർച്ചയായും അയോഗ്യതയൊന്നും ഇല്ല എന്നായിരുന്നു ശ്രീകണ്ഠന്‍റെ മറുപടി. സുരേഷിന് മാത്രമല്ല പാലക്കാട്ടെ സിപിഎമ്മിന്‍റെ പോക്കിൽ നിരവധി പേർക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അപ്രതീക്ഷിതമായ പലതും പാലക്കാട്ടെ സിപിഎമ്മിൽ സംഭവിക്കുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.
എംപിമാർ മത്സരിക്കണോ എന്ന കാര്യത്തിൽ എഐസിസി ആണ് തീരുമാനം എടുക്കുക. 70 വയസ്സിൽ കൂടുതലുള്ളവർ മത്സരിക്കേണ്ട എന്ന തീരുമാനമൊന്നും പാർട്ടി എടുത്തിട്ടില്ല. പാലക്കാട് മണ്ഡലത്തിൽ ഊർജ്വസ്വലതയുള്ള സ്ഥാനാർത്ഥി വരും. സീറ്റ് നിലനിർത്തുകയും ചെയ്യുമെന്നും പാലക്കാട് യുഡിഎഫിന് റെക്കോർഡ് മുന്നേറ്റമുണ്ടാകുമെന്നും ശ്രീകണ്ഠൻ അവകാശപ്പെട്ടു.
പാലക്കാട്ടെ മലമ്പുഴയിൽ എ സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചു. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്.
അതേസമയം, മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. എന്നാൽ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ സുരേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam