സഹകരണ മേഖലയിൽ റിസ്ക് ഫണ്ട് കൂട്ടുമെന്ന് മന്ത്രി വി.എൻ.വാസവൻ; കരുവന്നൂർ തട്ടിപ്പിൽ ആരെയും സംരക്ഷിക്കില്ല

By Web TeamFirst Published Jul 30, 2022, 12:02 PM IST
Highlights

റിസ്ക് ഫണ്ട് രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കി ഉയർത്തുമെന്ന് സഹകരണ മന്ത്രി. ഒരു സഹകരണ സ്ഥാപനത്തിൽ ഉണ്ടായ പ്രശ്നങ്ങൾ പൊതുവൽക്കരിക്കുന്നത് ശരിയല്ലെന്നും മന്ത്രി 

കൊച്ചി: സഹകരണ ബാങ്കുകളിലെ റിസ്ക് ഫണ്ട് രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപമായി ഉണ്ടായിട്ടും കരുവന്നൂർ സ്വദേശി ഫിലോമിന ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചത് ചർച്ചയായതിന് പിന്നാലെയാണ് നടപടി. കരുവന്നൂരിൽ നടന്നത് വലിയ തട്ടിപ്പാണെന്ന് മന്ത്രി പറഞ്ഞു. അന്വേഷണവും നടപടികളും നന്നായി നടക്കുന്നു. കുറ്റക്കാരെ ആരേയും സംരക്ഷിക്കില്ല. കർശന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും സഹകരണ മന്ത്രി പറഞ്ഞു. ഒരു സഹകരണ സ്ഥാപനത്തിൽ ഉണ്ടായ പ്രശ്നങ്ങൾ പൊതുവൽക്കരിക്കുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സഹകരണ സ്ഥാപനത്തിൽ നിക്ഷേപിച്ചവർക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആരു വിചാരിച്ചാലും തകർക്കാനാകില്ല. അത്രയും ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാണ് സഹകരണ മേഖലയെന്നും വി.എൻ.വാസവൻ വ്യക്തമാക്കി. 


എന്താണ് റിസ്ക് ഫണ്ട്

സഹകരണ സംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും ഇടപാടുകാര്‍ക്ക് ആശ്വാസമേകാൻ പ്രഖ്യാപിച്ച പദ്ധതിയാണ് സഹകരണ 'റിസ്‌ക് ഫണ്ട്'. 2008-ൽ ആണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. മാരക രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും വായ്പകള്‍ തീര്‍പ്പാക്കാന്‍ സാമ്പത്തിക സഹായം അനുവദിക്കുന്നതാണ് പദ്ധതി. ഒരു ലക്ഷം രൂപയാണ് നേരത്തെ നൽകിയിരുന്നത്. ഇത് പിന്നീട് രണ്ട് ലക്ഷമാക്കി ഉയർത്തി. വായ്പ എടുത്ത ശേഷം മാരകരോഗം ബാധിച്ചാല്‍ ലഭിക്കുന്ന സഹായം 75,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി നേരത്തെ ഉയര്‍ത്തിയിരുന്നു.

'സെക്രട്ടറിയും ഭരണ സമിതിയും പറഞ്ഞതാണ് ചെയ്തത്'; കരുവന്നൂര്‍ തട്ടിപ്പ് കേസിലെ മൂന്നാം പ്രതി

താന്‍ കേസില്‍ പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മൂന്നാം പ്രതി ജില്‍സ്. ബാങ്കിന്റെ ചുമതല ഉണ്ടായിരുന്നില്ല. സെക്രട്ടറിയും ഭരണ സമിതിയും പറയുന്നത് മാത്രമാണ് ചെയ്തത്. ഭരണ സമിതി അംഗങ്ങൾ കാര്യങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്നു. ആരൊക്കൊയോ ചേർന്ന് കേസിൽ പെടുത്തിയതാണ്.  പാർട്ടി നോമിനി ആയാണ് ബാങ്കിൽ ജോലിക്ക് കയറിയത് എന്നും ജില്‍സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
താമരക്കുടി ബാങ്ക് തട്ടിപ്പ്: 10 കൊല്ലം മുമ്പ് നടന്നത് 12 കോടിയുടെ തട്ടിപ്പ്, ഇതുവരെ പണം തിരികെ കിട്ടിയില്ല

click me!