
തൃശൂർ: തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായെന്ന് ആക്ഷേപം. പുന്നംപറമ്പ് സ്വദേശിനി സുജയ്ക്ക് ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ മൂത്രാശയത്തിന് മുറിവ് പറ്റി. അബന്ധം പറ്റിയെന്ന് ഡോക്ടര്‍ ഭര്‍ത്താവിനെ അറിയിച്ചെന്നും സ്വകാര്യ മെഡിക്കല്‍ കോളെജിലെത്തിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തിയതിനാല്‍ ജീവന്‍ തിരിച്ചു കിട്ടിയെന്നും സുജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രക്തസ്രാവം തുടങ്ങിയതോടെയാണ് പുന്നംപറമ്പ് കിഴക്കോട്ട് വളപ്പില്‍ സുജ എന്ന നാല്പത്തിയാറുകാരി തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടറെ കണ്ടത്. വീട്ടിലെത്തിയും കണ്ടു. ഗര്‍ഭാശയത്തിലെ മുഴ നീക്കം ചെയ്യാനായി ഫെബ്രുവരി പത്തിന് ശസ്ത്രക്രിയ നിശ്ചയിച്ചു. ശസ്ത്രക്രിയ നടക്കുന്നതിനിടെ അബോധാവസ്ഥയില്‍ സുജ കേട്ടത് തനിക്ക് കൈയ്യബദ്ധം പറ്റിയെന്നും സുജയുടെ ഭര്‍ത്താവിനെ വിളിക്കണമെന്നും ഡോക്ടര്‍ പറയുന്നതാണ്.
ശസ്ത്രക്രിയ നടത്തിയ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് തൊട്ടടുത്ത സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചത്. അവിടെ അടിയന്തിര ശസ്ത്രക്രിയ നടത്തി. രണ്ടു ദിവസം അബോധാവസ്ഥയില്‍ കിടന്നു. ഇരുപത് ദിവസത്തിലേറെ ആശുപത്രിവാസം. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ വന്നു കണ്ട് ചികിത്സാ ചിലവിന്‍റെ ഒരുഭാഗം നല്‍കിയെന്നും സുജ പറയുന്നു.
ഡിസ്ചാര്‍ജായി വീട്ടിലെത്തിയെങ്കിലും വേദനകള്‍ക്ക് കുറവില്ല. എഴുന്നേറ്റ് നടക്കാനായിട്ടില്ല. നാലുമാസമെങ്കിലും വിശ്രമം വേണ്ടിവരും. ജോലിക്ക് പോകാനാവില്ല. ഭര്‍ത്താവിന്‍റെ വരുമാനം മാത്രമാണ് ആശ്രയം. എന്നാല്‍ പിഴവ് വരുത്തിയ ഡോക്ടര്‍ക്കെതിരെ സുജ പരാതി നല്‍കിയിട്ടില്ല. പരാതി നൽകാൻ താൽപ്പര്യമില്ലെന്നാണ് സുജ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam