
കണ്ണൂർ: കണ്ണൂരിൽ കാർഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട്, സിപിഎം നേതാവിന്റെ അശ്ലീല സംഭാഷണമെന്ന് പരാതി. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖിൽ നരങ്ങോലിയാണ് പാർട്ടിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയത്. യുവതി പരസ്യമായി ചോദ്യം ചെയ്തതോടെ ബാങ്ക് ഇയാളെ സസ്പെന്റ് ചെയ്തെങ്കിലും പാർട്ടി നടപടിയെടുത്തിട്ടില്ല.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. പിണറായി ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലോണിനായി അപേക്ഷിച്ച യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. സൊസൈറ്റി സെക്രട്ടറിയായ നിഖിൽ നരങ്ങോലി ഫോണിൽ അർദ്ധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്സാപ്പിൽ നിരന്തരം മെസേജ് അയക്കുകയും ചെയ്തു. ശല്യം തുടർന്നതോടെ യുവതി ബന്ധുക്കളെയും കൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു.
നടപടി എടുത്തില്ലെങ്കിൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരം കിടക്കുമെന്ന് സൊസൈറ്റി പ്രസിഡന്റും മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം പ്രതിനിധിയുമായ പി ബാലനെ അറിയിച്ചതോടെ ജനറൽ ബോർഡി ചേർന്നു. നിഖിലിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. പക്ഷെ ഇപ്പോഴും ധർമ്മടം അണ്ടല്ലൂർ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിഖിൽ തുടരുന്നുണ്ട്. യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച ആൾക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന ചോദ്യത്തിന് ആരോപണം പരിശോധിച്ച് വരികയാണെന്നാണ് നേതാക്കളുടെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam