'കുഞ്ഞിനെ കൊന്നത് വീണ്ടും ഗർഭിണിയായ ജാള്യത മറയ്ക്കാന്‍'; യുവതി അറസ്റ്റില്‍

By Web TeamFirst Published Jan 7, 2021, 1:18 PM IST
Highlights

ഡിസംബർ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. രക്തസ്രാവത്തെ തുടർന്ന് ചെടേക്കാനം സ്വദേശിയായ യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയിരുന്നു . 
 

കാസർകോട്: ബദിയെടുക്കയിൽ നവജാത ശിശുവിനെ കൊന്നത് ആദ്യ പ്രസവത്തിന് ശേഷം വീണ്ടും ഗർഭിണിയായതിന്‍റെ ജാള്യത മറയ്ക്കാനെന്ന് അമ്മ ഷാഹിന. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഡിസംബർ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. രക്തസ്രാവത്തെ തുടർന്ന് ചെടേക്കാനം സ്വദേശിയായ യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയിരുന്നു . 

ഗർഭിണിയായിരുന്നെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നെന്ന് സ്ഥിരീകരിച്ച ഡോക്ടർ വീട്ടിൽ തെരച്ചിൽ നടത്താൻ ആവശ്യപ്പെട്ടു. വീട്ടുകാർ നടത്തിയ തെരച്ചിലിൽ കട്ടിലനടിയിൽ തുണിയിൽ ചുറ്റി ഒളിപ്പിച്ച നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ വയർ ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്ന് തെളിഞ്ഞു. 

ആദ്യ പ്രസവം കഴിഞ്ഞ് ഉടൻ വീണ്ടും ഗർഭിണിയായതിന്‍റെ ജാള്യത കാരണമാണ് കുഞ്ഞിനെ കൊന്നതെന്ന് ഷാഹിന പൊലീസിനോട് സമ്മതിച്ചു . രണ്ടാമത് ഗർഭിണിയായിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് ഭർത്താവും ബന്ധുക്കളും പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ യുവതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റന്നാൾ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്‍റെ തീരുമാനം . 

click me!