
തൃശ്ശൂര്‍: പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.
പോട്ട പാലസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. യുവതി അബോധാവസ്ഥയിലായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി പാലസ് ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്നും ഉടൻ തന്നെ വെന്റിലേറ്റർ സൗകര്യമുള്ള ആംബലൻസിൽ തൃശ്ശൂരിലേക്ക് റഫർ ചെയ്തിരുന്നതായും പാലസ് ആശുപത്രി വിശദീകരിച്ചു. മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമെ സ്ഥിരീകരിക്കാനാകുവെന്ന് പാലസ് ആശുപത്രി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam