
തിരുവനന്തപുരം: തിരിച്ചറിയൽ രേഖകളടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതിനെതുടർന്ന് പിഎസ് സി പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന് കരുതിയ വീട്ടമ്മയെ സഹായിച്ച് കേരള പൊലീസ്. ആറാട്ടുപുഴ കള്ളിക്കാട് തകിടിയിൽ വീട്ടിൽ രാജേഷ് കുമാറിന്റെ ഭാര്യ ദീപയാണ് തന്നെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദി പറയുന്നത്. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക പേജിലാണ് ഇക്കാര്യം പങ്ക് വച്ചിരിക്കുന്നത്.
പി എസ് സി പരീക്ഷാകേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ തിരിച്ചറിയൽ രേഖകളടങ്ങിയ ദീപയുടെ പഴ്സ് എവിടെയോ നഷ്ടപ്പെട്ടു. സ്കൂട്ടറിൽ തോട്ടപ്പള്ളി വരെ എത്തി അവിടെ സ്കൂട്ടർ വച്ച് ബസ്സിലാണ് ദീപ യാത്ര ചെയ്തത്. തിരിച്ചു പോകാതെ മറ്റ് വഴിയില്ലെന്ന് കണ്ട ദീപ ആലപ്പുഴ മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരോട് പരാതി പറഞ്ഞിട്ട് പോകാമെന്ന് കരുതി. പരാതി കേട്ട ഉടനെ അവിടത്തെ വനിതാ സിവിൽ പൊലീസ് ഓഫീസർ ബിന്ദു പണിക്കർ പരീക്ഷാ ഹാളിലെത്തി അധികൃതരോട് കാര്യങ്ങൾ ധരിപ്പിക്കുകയും മറ്റ് പൊലീസുകാരുടെ സഹായത്തോടെ തോട്ടപ്പള്ളിയിലെത്തി ഡ്രൈവിംഗ് ലൈസൻസ് എടുത്ത് കൊണ്ട് വന്നു കൊടുക്കുകയും ചെയ്തു. കൃത്യസമയത്ത് ദീപയ്ക്ക് പരീക്ഷയെഴുതാൻ സാധിച്ചു.
ഒരുപാട് നാളത്തെ കഠിനാധ്വാനത്തിന് ശേഷമാണ് പരീക്ഷ എഴുതാൻ എത്തിയതെന്ന് ദീപ പറയുന്നു. പോലീസുദ്യോഗസ്ഥരുടെ സമയോചിതവും യുക്തിപൂർവ്വവുമായ ഇടപെടൽ മൂലം പരീക്ഷ എഴുതാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ദീപ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam