വായില്‍ തോര്‍ത്ത്, കാലും കൈയും കെട്ടിയിട്ടു; കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് എഫ്ഐആർ

By Web TeamFirst Published Sep 7, 2020, 4:07 PM IST
Highlights

പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ക്വാറന്‍റീന്‍ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്. 

തിരുവനന്തപുരം: ഭരതന്നൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചത് അതിക്രൂരമായെന്ന് എഫ്ഐആര്‍. പ്രതി യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് എഫ്ഐആറിലുള്ളത്. കാലുകള്‍ കട്ടിലിന്‍റെ കാലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇരുകൈകളും പിറകില്‍ കെട്ടിയിട്ട് വായില്‍ തോര്‍ത്ത് തിരുകിക്കയറ്റിയായിരുന്നു ആക്രമണം നടത്തിയത്. പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ക്വാറന്‍റീന്‍ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. 

സംഭവത്തില്‍ കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്‍തു. കുളത്തൂപ്പുഴയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതി കൊവിഡ് പരിശോധന സർട്ടിഫിക്കറ്റിനായാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ സഹായം തേടിയത്. സർട്ടിഫിക്കറ്റ് വാങ്ങാനായി ഭരതന്നൂരിലെ വീട്ടിലേക്ക് ചെല്ലണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഭരതന്നൂരിലെ വാടകവീട്ടിലെത്തിയ യുവതിയെ അവിടെ വച്ചാണ് പീഡനത്തിനിരയാക്കിയത്. 

പിറ്റേന്ന് വെളളറടയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയ യുവതി വെളളറട പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പാങ്ങോട് പൊലീസ് ഇന്നലെ ഇയാളെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് യുവതിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പീഡനം നടന്ന ഫ്ലാറ്റിൽ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ സർവീസിൽ നിന്നും സസ്പെന്‍റ് ചെയ്യാൻ ആരോഗ്യമന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ സ്വമേധയാകേസെടുത്ത വനിതാ കമ്മീഷൻ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്പിക്ക് നിർദ്ദേശം നൽകി.

click me!