'ജപ്തി നോട്ടീസ് ആല്‍ത്തറയില്‍ വച്ച് പൂജിച്ചു, സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലാന്‍ നോക്കി'; വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്

By Web TeamFirst Published May 15, 2019, 12:12 PM IST
Highlights

ഭര്‍ത്താവ് അറിയാതെ അഞ്ചു രൂപ നാട്ടുകാരുടെ കയ്യില്‍ നിന്ന് വാങ്ങിയിട്ടില്ല. ബാങ്കില്‍ നിന്ന് നോട്ടീസ് കിട്ടിയിട്ടും ഭര്‍ത്താവ് അന്വേഷിച്ചില്ല. അയച്ച നോട്ടീസ് ആല്‍ത്തറയില്‍ കൊണ്ടു വന്ന് പൂജിക്കലാണ് അമ്മയുടേയും മകന്റേയും ജോലി

നെയ്യാറ്റിൻകര: സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബപ്രശ്നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക്  കാരണമായെന്ന് വിശദമാക്കുന്നതാണ് വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് വിശദമാക്കുന്നത്.  മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ വിശദമാക്കുന്നത്. ജപ്തി നടപടികളായിട്ടും ഭർത്താവ് ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു. 

വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കിയെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ് ആല്‍ത്തറയില്‍ കൊണ്ടു പോയി പൂജിക്കുന്നതല്ലാതെ മറ്റൊന്നും ഭര്‍ത്താവ് ചെയ്തില്ല. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പ് വിശദമാക്കുന്നു. ഭാര്യ എന്ന സ്ഥാനം ഒരിക്ക്ല‍ പോലും നല്‍കിയില്ലെന്ന് ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 

കത്തിയ നിലയില്‍ കണ്ടെത്തിയ ലേഖയുടെ കുറിപ്പിലെ ചില ഭാഗങ്ങള്‍ 

''കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ നിന്നപ്പോഴും അവിടെയും തടസം നിന്നത് കൃഷ്ണമ്മയാണ്. ആല്‍ത്തറയുണ്ട്, അവര് നോക്കിക്കൊള്ളും നീ ഒന്നും പേടിക്കേണ്ട എന്ന് പറഞ്ഞ് മോനേ തെറ്റിക്കും. ഭര്‍ത്താവ് അറിയാതെ അഞ്ചു രൂപ നാട്ടുകാരുടെ കയ്യില്‍ നിന്ന് വാങ്ങിയിട്ടില്ല. ബാങ്കില്‍ നിന്ന് നോട്ടീസ് കിട്ടിയിട്ടും ഭര്‍ത്താവ് അന്വേഷിച്ചില്ല. അയച്ച നോട്ടീസ് ആല്‍ത്തറയില്‍ കൊണ്ടു വന്ന് പൂജിക്കലാണ് അമ്മയുടേയും മകന്റേയും ജോലി. ഭാര്യ എന്ന സ്ഥാനം ഒരിക്കലും തന്നിട്ടില്ല. മന്ത്രവാദി പറയുന്ന വാക്ക് കേട്ട് എന്നെ വന്ന് ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്യും. എന്റെയും മകളുടേയും മരണ കാരണം കൃഷ്ണമ്മ, ഭര്‍ത്താവ്, കാശി, ശാന്ത എന്നിവരാണ്. ഈ ലോകം മുഴുവന്‍ എന്നെയും മോളെയും പറ്റി പറഞ്ഞ് നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്. സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാന്‍ നോക്കി. ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദികളുടെ അടുത്ത് പോവുകയാണ് ചെയ്തത്. ഈ വീട്ടില്‍ എന്നും വഴക്കാണ് നേരം വെളുത്താല്‍ ഇരുട്ടുന്നത് വരെ. നിന്നേയും മകളേയും കൊല്ലുമെന്നാണ് കൃഷ്ണമ്മ പറയുന്നത്.''
 

click me!