
കൊച്ചി: ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച യുവതി മരിച്ചു. ചികിത്സാ പിഴവ് മൂലമാണ് മരണം എന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അസ്വഭാവിക മരണത്തിന് കേസെടുത്തതായി ആലുവ പൊലീസ് അറിയിച്ചു.
ആലുവയിലെ മെഡി ഹെവൻ ആശുപത്രിയിൽ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച കടുങ്ങല്ലൂർ സ്വദേശിനി സന്ധ്യ മേനോനാണ് മരിച്ചത്. ഓപ്പറേഷന് മുമ്പ് നൽകിയ മരുന്ന് മാറിയതാണ് സന്ധ്യയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. വിദേശത്ത് നഴ്സായ സന്ധ്യ തന്നെ ഇക്കാര്യം ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നതായും പറയപ്പെടുന്നു.
അനസ്തേഷ്യക്കുളള ടെസ്റ്റ് ഡോസ് നൽകിയതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായി. തുടർന്ന് സമീപത്തെ മറ്റൊരാശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്തെന്നും പോസ്റ്റുമാർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. എന്നാൽ അനസ്തേഷ്യക്കുളള ടെസ്റ്റ് ഡോസ് നൽകിയ ഉടൻ തന്നെ യുവതിയുടെ ആരോഗ്യനില വഷളായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam