പലതവണയായി‌ ബിനോയ് കോടിയേരി യുവതിക്ക് കൈമാറിയത് ലക്ഷങ്ങൾ: രേഖകൾ പുറത്ത്

By Web TeamFirst Published Jun 23, 2019, 6:29 PM IST
Highlights

നേരത്തെ പൊലീസിന് കൈമാറിയ രേഖയാണ് ഇപ്പോള്‍ യുവതിയുടെ കുടുംബം പുറത്തുവിട്ടത്. 2009 മുതൽ 2015വരെ ബിനോയ് തനിക്ക് പണം തന്നിരുന്നു എന്നായിരുന്നു യുവതിയുടെ മൊഴി.

ഓഷിവാര:  ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ രേഖകൾ പുറത്തുവിട്ട് പരാതിക്കാരിയുടെ കുടുംബം. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങൾ അയച്ചതിന്റെ രേഖകളാണ് കുടുംബം പുറത്തുവിട്ടത്. ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്ക് നാല് ലക്ഷം, ഒരുലക്ഷം, അമ്പതിനായിരം എന്നിങ്ങനെ പലതവണകളായി ബിനോയ് പണം അയച്ചതായി ഈ രേഖകള്‍ വ്യക്തമാക്കുന്നു. 

നേരത്തെ പൊലീസിന് കൈമാറിയ രേഖയാണ് ഇപ്പോള്‍ യുവതിയുടെ കുടുംബം പുറത്തുവിട്ടത്. 2009 മുതൽ 2015വരെ ബിനോയ് തനിക്ക് പണം തന്നിരുന്നു എന്നായിരുന്നു യുവതിയുടെ മൊഴി. യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാസ്പോർട്ടിന്റെ പകർപ്പും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. 

ഒളിവിലുള്ള ബിനോയ്ക്കായി പൊലീസ് തിരച്ചിൽ തുടരുന്നുണ്ടെങ്കിലും മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുംവരെ ലുക്കൗട്ട് നോട്ടീസിറക്കേണ്ടെന്ന തീരുമാനത്തിലാണ് പൊലീസുള്ളത്. നാളെയാണ് മുംബൈ സെഷൻസ് കോടതി ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കുക. കേസിൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. 

2009 മുതൽ 2015വരെയുവതിയും ബിനോയിയും ഭാര്യാഭർത്താക്കൻമാരെപോലെ ജീവിച്ചെന്ന് യുവതി പറയുമ്പോൾ എങ്ങനെയാണ് ബലാൽത്സംഗക്കുറ്റം നിലനിൽക്കുക എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. എന്നാല്‍ വിവാഹവാഗ്ദാനം നടത്തി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണെന്നാണ് പ്രോസിക്യൂഷൻ വാദം. 

click me!