വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമര പന്തൽ പൊളിച്ചു മാറ്റി: നി‍ര്‍മ്മാണം പ്രവര്‍ത്തനങ്ങൾ നാളെ തുടങ്ങും

By Web TeamFirst Published Dec 7, 2022, 5:31 PM IST
Highlights

113 ദിവസം നീണ്ട ഉപരോധ സമരത്തിനൊടുവിലാണ് മുല്ലൂർ തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചു നീക്കിയത്. ഇതിന് ശേഷമാകും തുറമുഖ നിർമാണസാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിക്കുക.

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ തുറമുഖ കവാടത്തിലെ സമരപന്തൽ സമരസമിതി പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായാണ് പകൽ തന്നെ സമരപന്തൽ പൊളിച്ചുനീക്കിയത്. ഇതോടെ പൊലീസ് ബാരിക്കേഡുകളും നീക്കി. 113 ദിവസമാണ് തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ സമരം ചെയ്തത്.

113 ദിവസം നീണ്ട ഉപരോധ സമരത്തിനൊടുവിലാണ് മുല്ലൂർ തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചു നീക്കിയത്. ഇതിന് ശേഷമാകും തുറമുഖ നിർമാണസാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിക്കുക. നാളെ തുറമുഖം നിർമാണം വീണ്ടും തുടങ്ങും.  പണി മുടങ്ങിയ ദിവസങ്ങൾ കണക്കിലെടുത്ത് ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. 

നിര്‍മ്മാണം പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായി കൊല്ലത്തും തിരുവനന്തപുരത്തിൻ്റെ തീരത്തുമായുള്ള ബാർജുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കും. പുലിമുട്ട് നിർമാണത്തിനായി സാധാരണ പ്രതിദിനം 15000 ടൺ കല്ലിടുന്നിടതിന് പകരം 30,000 ടൺ കല്ലിടാണ് ധാരണ. സമരം മൂലമുണ്ടായ 226 കോടി രൂപയുടെ നഷ്ടം  ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയേക്കും എന്നാണ് വിവരം. 

അദാനി ഗ്രൂപ്പിൻ്റെ തുറമുഖ നിർമാണത്തിനുള്ള  സമയപരിധി സർക്കാരിന് നീട്ടി കൊടുക്കേണ്ടിവരും. ഒപ്പം കാലപരിധി തീർന്ന സാഹചര്യത്തിൽ
അദാനി ഗ്രൂപ്പിൽ നിന്നും ആർബിട്രേഷൻ ഇനത്തിൽ നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രവും സർക്കാർ ഉപേക്ഷിച്ചേക്കും. സമരം ഒത്തുതീർപ്പായെന്ന് അറിയിച്ചും സമവായ ശ്രമങ്ങൾക്ക് മുൻകൈയെടുത്ത കർദ്ദിനാൾ ക്ലിമിസ് കാതോലിക്ക ബാവയെ അഭിനന്ദിച്ചും മുഖ്യമന്ത്രി നിയമസഭയിൽ
പ്രസ്താവന നടത്തി. 

ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകേണ്ടിവന്നതിൽ ലത്തീൻ അതിരൂപതയ്ക്ക് അതൃപ്തിയുണ്ട്. ഇക്കാര്യങ്ങൾ മത്സ്യതൊഴിലാളികളോട് വിശദീകരിക്കും. പുനരധിവാസം, നഷ്ടപരിഹാരം ഉൾപ്പടെയുള്ള വിഷയങ്ങളിലെ ഉറപ്പുകൾ ലംഘിക്കപ്പെട്ടാൽ സമരത്തിൻ്റെ അടുത്തഘട്ടം തുടങ്ങാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം.  വിഴിഞ്ഞം സമരത്തിൽ സംസ്ഥാന സർക്കാരിനെതിരെ അദാനി ഗ്രൂപ്പും, കരാർ കമ്പനിയും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. 

തുറമുഖ നിർമ്മാണത്തിന് സുരക്ഷ നൽകാനുള്ള സിംഗിൾ ബ‍ഞ്ച് ഉത്തരവ് നടപ്പാക്കാത്തിനെതിരെയായിരുന്നു കോടതിയലക്ഷ്യ ഹർജി. എന്നാൽ പദ്ധതി പ്രദേശത്തെ  സമരപ്പന്തല്‍ ഇന്ന് പൊളിച്ചു നീക്കുമെന്ന് സമരസമിതി കോടതിയിൽ ഉറപ്പുനൽകി. സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും അറിയിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹർജി തീർപ്പാക്കിയത്. 

ലോഡുമായി വാഹനങ്ങള്‍ക്ക് പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കേണ്ടെന്ന്  വാക്കാൽ നിരീക്ഷിച്ചാണ് ആവശ്യം ജസ്റ്റിസ് അനു ശിവരാമൻ തള്ളിയത്. വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിക്ക് സംരക്ഷണം വേണമെന്ന ഹർജി ഹൈക്കോടതി തിങ്കാഴ്ച പരിഗണിക്കും

click me!