
പത്തനംതിട്ട: തിരുവല്ല മുത്തൂരിൽ കഴുത്തിൽ കയർ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. മരം മുറിക്കാൻ നഗരസഭയിൽ നിന്ന് കരാറെടുത്ത കവിയൂർ സ്വദേശി പി കെ രാജനാണ് അറസ്റ്റിലായത്. കരാറുകാരനാണ് അപകടത്തിന്‍റെ ഉത്തരവാദിത്വം. സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാതെ റോഡിന് കുറുകെ കയർ കെട്ടിയത് അപകടകാരണമായെന്ന് പൊലീസ് പറയുന്നു.
സ്കൂട്ടർ യാത്രികനായ ആലപ്പുഴ തകഴി സ്വദേശി സിയാദ് കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. പായിപ്പാട്ടെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് ഭാര്യക്കും മക്കൾക്കും ഒപ്പം സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. മുത്തൂർ സ്കൂൾ വളപ്പിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴി തിരിച്ചു വിടാൻ റോഡിൽ കയർ കെട്ടിയിരുന്നു. എന്നാല്‍ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളോ മറ്റ് സുരക്ഷാ മാർഗങ്ങളും ഇല്ലായിരുന്നു. പ്ലാസ്റ്റിക് കയറിൽ കഴുത്ത് കുരുങ്ങി സ്കൂട്ടറിൽ നിന്ന് സിയാദും കുടുംബവും തെറിച്ചു വീണു. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും സിയാദ് മരിച്ചു. അപകടത്തില്‍ സിയാദിന്‍റെ ഭാര്യക്കും മക്കൾക്കും പരുക്കേറ്റു.
കരാറുകാരനെയും തൊഴിലാളികളെയും സംഭവസ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ യാതൊരു സുരക്ഷയും ഒരുക്കാതെ റോഡിന് കുറുകെ കയർ കെട്ടിയതിന് ഉത്തരവാദി കരാറുകാരൻ രാജൻ എന്നാണ് പൊലീസ് കണ്ടെത്തൽ. മനപൂർവ്വം അല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. വണ്ടാനം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം സിയാദിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam