
എൻഎസ്എസ് ആസ്ഥാനത്തെ ശശി തരൂരിന്റെ പ്രസംഗത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ. തരൂരിന്റെ പ്രസംഗം അല്പത്തരമായിപ്പോയി എന്ന് ബിനു ഫേസ്ബുക്ക് കുറിച്ചു. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ടെന്ന ഒളിയമ്പോടെയായിരുന്നു മന്നം ജയന്തി സമ്മേളനത്തിലെ തരൂരിന്റെ പ്രസംഗം. ഇതിനെതിരെയാണ് ബിനു ചുള്ളിയിൽ രംഗത്തെത്തിയിരിക്കുന്നത്. മത്സരം ജാതീയമായ കുശുമ്പിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആൾ പറയുന്നത് അൽപത്തരമാണെന്നായിരുന്നു വിമർശനം.
ബിനു ചുള്ളിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബഹുമാന്യനായ ശശിതരൂർ ചങ്ങാനാശ്ശേരിയിൽ എൻ എസ് എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗം അങ്ങേയറ്റം അൽപത്തരമായി പോയി.
രാഷ്ട്രീയ പാർട്ടിയിൽ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവരവരുടെ ഇടങ്ങളിൽ മൽസരങ്ങൾ ഉണ്ടാവാറുള്ളത് സ്വഭാവികമാണ് . അത് ജാതീയമായ കുശുമ്പിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആൾ പറയുന്നത് അൽപത്തരമാണ്.
വിവാദമായി ശശി തരൂരിന്റെ പ്രസംഗം
എന്‍ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത് രാഷ്ട്രീയ ഒളിയമ്പുമായി ശശി തരൂര്‍. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്. എന്നാൽ രാഷ്ട്രീയത്തിൽ ഇeപ്പാൾ താൻ അത് അനുഭവിക്കുന്നുണ്ട്. മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ സന്തോഷം തരുന്ന സന്ദർശനമാണ് ഇന്നത്തേതെന്നും തരൂർ കൂട്ടിച്ചേർത്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തില്‍ തരൂരിന്‍റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മുമ്പ് താൻ തരൂരിനെ ദൽഹി നായർ എന്ന് വിളിച്ചിരുന്നു. ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. തരൂർ കേരളത്തിൻ്റെ വിശ്വപൗരനാണ്. മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
10 വര്‍ഷം മുമ്പ് എകെ ആന്‍റണി മന്നം ജയന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതിനു ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്ത്രി സമ്മേളനത്തിലേക്ക് എന്‍ എസ് എസ് ക്ഷണിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടരി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്. രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്.ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം സതീശന് മുന്നറിയിപ്പും നല്‍കിയിരുന്നു.