
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സമ്മര്‍ദം ശക്തമാക്കാൻ ഐ ഗ്രൂപ്പ്. ഇതിന്‍റെ ഭാഗമായി കൊച്ചിയിൽ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേര്‍ന്നു. അബിൻ വർക്കിയെ സംസ്ഥാന പ്രസിഡൻറാക്കണമെന്ന ആവശ്യം ശക്തമായി നേതൃത്വത്തിന് മുന്നിൽ വെയ്ക്കാനാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനുശേഷമാണ് സ്ഥാനത്തിനായി കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ സമ്മര്‍ദം ശക്തമാക്കിയത്. കൊച്ചിയിൽ നടന്ന യോഗത്തിൽ ഡിസിസി ഭാരവാഹികളും യൂത്ത് കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുത്തു. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകൾക്കിടയാണ് ഐ ഗ്രൂപ്പിന്‍റെ സമ്മർദ്ദം നീക്കം.
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെ പദവിയ്ക്കായി നേരത്തെ മുതൽ പോര് ശക്തമായിരുന്നു. നിലവിലെ ഭാരവാഹികൾ അല്ലാതെ പുറത്തുനിന്ന് ഒരാളെ കൊണ്ട് വന്നാൽ രാജി വെക്കുമെന്ന് അബിൻ വർക്കി അടക്കം 40 ഭാരവാഹികൾ നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. സ്വാഭാവിക നീതി നിഷേധിക്കരുതെന്നാണ് ഭാരവാഹികൾ ദേശീയ നേതൃത്വത്തിനെ അറിയിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ചതിച്ചത് താൻ ആണെന്ന തരത്തിൽ നടന്ന 'ബാഹുബലി' പ്രചാരണം തന്നെ വെട്ടാൻ ആണെന്നും അബിൻ വർക്കി വിശദീകരിച്ചിരുന്നു. അതേസമയം, രാഹുൽ വിവാദത്തിൽ പങ്കില്ലെന്നും അധ്യക്ഷ സ്ഥാനം വിട്ട് തരില്ലെന്നും ഐ ഗ്രൂപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷമായിരുന്നു രാഹുലിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ അബിൻ വർക്കിയാണെന്ന പരോക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്. അബിന്‍റെ ചിത്രത്തിന്‍റെ പശ്ചാത്തലത്തിൽ ബാഹുബലി സിനിമയിലെ ക്ലൈമാക്സ് രംഗത്തിന്‍റെ ചിത്രമുള്ള പോസ്റ്റർ സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിലിട്ടായിരുന്നു രാഹുൽ അനുകൂലികളുടെ പ്രതിഷേധം. ഒപ്പം കട്ടപ്പമാരെ നിര്‍ത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് എ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നു. പിന്നില്‍ നിന്ന് കുത്തിയിട്ട് നേതാവാകാന്‍ നോക്കിയാല്‍ അംഗീകരിക്കില്ലെന്ന് രാഹുലിനെ അനുകൂലിക്കുന്നവർ പറഞ്ഞതോടെ വാട്സ്അപ്പിൽ തർക്കം മൂത്തു. ഇതോടെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലിയാക്കുകയായിരുന്നു ദേശീയ നേതൃത്വം. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണിപ്പോള്‍ അബിൻ വര്‍ക്കിക്കായി ഐ ഗ്രൂപ്പ് സമ്മര്‍ദം ശക്തമാക്കുന്നത്.