കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ 

By Web TeamFirst Published Feb 4, 2023, 10:56 AM IST
Highlights

മുദ്രാവാക്യം വിളികളുയർന്നതോടെയാണ് പ്രതിഷേധം പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ എല്ലാവരെയും അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. 

കൊച്ചി : ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൌസിന് മുന്നിൽ പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ബജറ്റിനെതിരായ ജനരോഷം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് കൊച്ചിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രി താമസിച്ച പിഡബ്യൂഡി ഗസ്റ്റ് ഹൌസിന് മുന്നിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മിന്നൽ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യം വിളികളുയർന്നതോടെയാണ് പ്രതിഷേധം പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ എല്ലാവരെയും അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. 

'ഇനി കോൺഗ്രസ് ഹർത്താലില്ല; ഹർത്താൽ സമരമുറക്ക് കോൺഗ്രസ് എതിര്; ബജറ്റിനെതിരെ തീപാറും സമരം',പ്രഖ്യാപിച്ച് സുധാകരൻ

കോഴിക്കോട്ട് സപ്ലൈകോ പെട്രോൾ പമ്പ് കോൺഗ്രസ്‌ പ്രവർത്തകർ ഉപരോധിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ് എംഎൽഎയുടെ നേതൃത്വത്തിൽ, ബജറ്റിന്റെ കോപ്പികൾ കത്തിച്ചായിരുന്നു പ്രതിഷേധം. തുടർ സമരങ്ങൾ ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച യുഡിഎഫ് യോഗം ചേരും. കൊല്ലം കളക്ടേറേറ്റിലും യൂത്ത് പ്രവർത്തകർ പ്രതിഷേധിച്ചു. കളക്ടറേറ്റിലേക്ക് വളപ്പിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

അതേ സമയം, കടുത്ത ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതിൽ എൽഡിഎഫിൽ ആലോചന തുടങ്ങിയെന്നാണ് സൂചന. ബജറ്റിൽ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാനാണ് നീക്കം. കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കൾ ഇന്നും നികുതി വർദ്ധനവിനെ ന്യായീകരിക്കുന്നത്.

സംസ്ഥാന ബജറ്റിനെതിരെ ഇത്രയേറെ ജനരോഷം തിളക്കുന്നത് ഇതാദ്യമാണ്. കേന്ദ്രത്തെ പഴിപറഞ്ഞ് പിടിച്ചുനിൽക്കാനുള്ള ശ്രമം ദുർബ്ബലമാകുന്നുവെന്നാണ് ഇടതു വിലയിരുത്തൽ. നികുതി-സെസ് വർദ്ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയവിഷയമാക്കി ജനവികാരം സർക്കാറിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നതും ഇടത് ക്യാമ്പ് ഗൗരവത്തോടെ കാണുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങാനിരിക്കെ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുക പ്രയാസമാകുമന്നാണ് പൊതു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തടിയൂരാനുള്ള ചർച്ചകൾ. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് ഒരു രൂപയാക്കി കുറക്കുന്നതാണ് സജീവമായി പരിഗണിക്കുന്നത്. 

 

click me!