'കവിതയുടെ കാര്‍ണിവല്‍', ഇന്ത്യയിലെ ഏറ്റവും വലിയ കാവ്യോല്‍സവത്തിന് നാളെ പട്ടാമ്പിയില്‍ തുടക്കം

By Web TeamFirst Published Jan 22, 2020, 3:19 PM IST
Highlights

രാജ്യത്തെ ഏറ്റവും വലിയ കാവ്യോല്‍സവമായ 'കവിതയുടെ കാര്‍ണിവലി'ന് നാളെ പട്ടാമ്പിയില്‍ തുടക്കം. നാലുദിവസമായി ആറ് വേദികളിലായാണ് കാര്‍ണിവല്‍
 

1977ല്‍ ആറ്റൂര്‍ രവിവര്‍മ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ കാവ്യോല്‍സവത്തിന്റെ മാതൃകയില്‍ ദക്ഷിണേന്ത്യന്‍ കവിത 20/20 എന്നപേരിലാണ് ഇത്തവണ കാര്‍ണിവല്‍ നടക്കുക. തമിഴ്, കന്നട, തെലുങ്ക്, തുളു, ബ്യാരി ഭാഷകളില്‍നിന്നുള്ള പുതിയ നൂറ്റാണ്ടിലെ കവികളുടെ സംഗമവും കവിതാ വിവര്‍ത്തന ക്യാമ്പും പോയട്രി ഇന്‍സ്റ്റലേഷന്‍ എന്നിവയാണ് മുഖ്യ ആകര്‍ഷണങ്ങള്‍. നവമാധ്യമ കവിതകളുടെ അവതരണം, പ്രഭാഷണങ്ങള്‍, ദേശിയ സെമിനാറുകള്‍ എന്നിവ കാര്‍ണിവലിന്റെ ഭാഗമായി നടക്കും. 

 

 

പാലക്കാട്: രാജ്യത്തെ ഏറ്റവും വലിയ കാവ്യോല്‍സവമായ 'കവിതയുടെ കാര്‍ണിവലി'ന് നാളെ പട്ടാമ്പിയില്‍ തുടക്കം. പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നാലു വര്‍ഷമായി നടന്നു വരുന്ന 'കവിതയുടെ കാര്‍ണിവല്‍' അഞ്ചാംപതിപ്പാണ് നാളെ ആരംഭിക്കുന്നത്. നാലുദിവസമായി ആറ് വേദികളിലായാണ് കാര്‍ണിവല്‍. ഇരുനൂറോളം കവികളും കലാകാരന്മാരും പ്രഭാഷകരും കാവ്യോത്സവത്തില്‍ പങ്കെടുക്കുമെന്ന് കാര്‍ണിവല്‍ ഡയരക്ടര്‍ പി.പി. രാമചന്ദ്രന്‍, വകുപ്പ് അധ്യക്ഷന്‍ ഡോ. എച്ച്.കെ. സന്തോഷ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1977ല്‍ ആറ്റൂര്‍ രവിവര്‍മ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ കാവ്യോല്‍സവത്തിന്റെ മാതൃകയില്‍ ദക്ഷിണേന്ത്യന്‍ കവിത 20/20 എന്നപേരിലാണ് ഇത്തവണ കാര്‍ണിവല്‍ നടക്കുക. തമിഴ്, കന്നട, തെലുങ്ക്, തുളു, ബ്യാരി ഭാഷകളില്‍നിന്നുള്ള പുതിയ നൂറ്റാണ്ടിലെ കവികളുടെ സംഗമവും കവിതാ വിവര്‍ത്തന ക്യാമ്പും പോയട്രി ഇന്‍സ്റ്റലേഷന്‍ എന്നിവയാണ് മുഖ്യ ആകര്‍ഷണങ്ങള്‍. നവമാധ്യമ കവിതകളുടെ അവതരണം, പ്രഭാഷണങ്ങള്‍, ദേശിയ സെമിനാറുകള്‍ എന്നിവ കാര്‍ണിവലിന്റെ ഭാഗമായി നടക്കും. 

വ്യാഴാഴ്ച

10-ന് കവി കെ.ജി. ശങ്കരപ്പിള്ള ഉദ്ഘാടനം നിര്‍വഹിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ അധ്യക്ഷനാകും. തമിഴ് കവി ചേരന്‍ മുഖ്യാതിഥി ആയിരിക്കും. കെ. സി നാരായണന്‍ ആറ്റൂര്‍ സ്മൃൃതി പ്രഭാഷണം നടത്തും. 'തിളനില' കാവ്യോല്‍സവ ഉപഹാരം കെ.ജി ശങ്കരപ്പിള്ള പ്രകാശനം ചെയ്യും. സമകാലിക തുളു കവിതയെക്കുറിച്ച് രാജേഷ് വെജ്ജകാല, സൂഫി പാരമ്പര്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇ എം ഹാഷിം, ഷാനവാസ്, സി ഹംസ എന്നിവര്‍ പങ്കെടുക്കും. 

21-ാം നൂറ്റാണ്ടിന്റെ കവിത സംവാദത്തില്‍ എംസി അബ്ദുള്‍ നാസര്‍, ശൈലന്‍, കെ. എം പ്രമോദ്, സുധീര്‍രാജ്, സജീവന്‍ പ്രദീപ്, രാഗില സജി എന്നിവര്‍ പങ്കെടുക്കും. 'അയനം കവിതാ പുരസ്‌കാരം' ചടങ്ങില്‍ പി രാമന് സമ്മാനിക്കും. കവിതയുടെ വേരും ഊരും-ചവിട്ടുകളി, ബോര്‍ഡര്‍ എന്ന തെരുവുനാടകം, സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സൂഫി സംഗീത രാത്രി എന്നീ പരിപാടികളും തെന്നിന്ത്യന്‍ കവിത വിവര്‍ത്തന ശില്‍പ്പശാലയും  നടക്കും. കാര്‍ണിവലിലെ മുഖ്യ ആകര്‍ഷണമായ 'വേഡ് മീ ഔട്ട്' കവിതാ ഇന്‍സ്റ്റലേഷനില്‍ സി എസ് വെങ്കിടേശ്വരന്‍, വിപിന്‍ വിജയ് എന്നിവര്‍ പങ്കെടുക്കും. 

വെള്ളിയാഴ്ച

തെന്നിന്ത്യന്‍ കവിതാ സെമിനാറില്‍ കന്നഡ കവിതയെക്കുറിച്ച് എച്ച് എസ് അനുപമ, തെലുഗു കവിതയെക്കുറിച്ച് ഗുണ്ടുരു ലക്ഷ്മി നരസയ്യ, മലയാള കവിതയെക്കുറിച്ച് സജയ് കെ.വി എന്നിവര്‍ പ്രഭാഷണം നടത്തും. ബാദുഷ ഇബ്രാഹിമിന് കെ. വി അനൂപ് പുരസ്‌കാരം സമ്മാനിക്കും. സന്തോഷ് ഏച്ചിക്കാനം അനുസ്മരണ പ്രഭാഷണം നടത്തും. 'കവിത, പാഠം, സന്ദര്‍ഭം പ്രഭാഷണ പരമ്പരയില്‍ പി. എന്‍ ഗോപീകൃഷ്ണന്‍ സംസാരിക്കും. അസമിലെ മിയ കവി ഷാലിം മുക്തദിര്‍ ഹുസൈനുമായുള്ള സംവാദം നടക്കും. 

21 -ാം നൂറ്റാണ്ടിന്റെ കവിത എന്ന സംവാദത്തില്‍ എം ബി മനോജ്, സി. എസ് രാജേഷ്, വിജയരാജ മല്ലിക, അജിത കെ.എം, ശിവലിംഗന്‍ പി.ബി, മധുകുമാര്‍, അരുന്ധതി മധുമേഘ എന്നിവര്‍ പങ്കെടുക്കും. 'പുതു കവിതയോടുള്ള അഭിമുഖങ്ങള്‍' പരിപാടിയില്‍ പി രാമന്‍, അന്‍വര്‍ അലി, എസ് കണ്ണന്‍, സുബൈദ വി.കെ, കെ. ആര്‍ ടോണി, പി പി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.  

വൈകിട്ട് നടക്കുന്ന 21 -ാം നൂറ്റാണ്ടിന്റെ കവിത എന്ന സംവാദത്തില്‍ സംവാദത്തില്‍ വി അബ്ദുല്‍ ലത്തീഫ്, വിഷ്ണു പ്രസാദ്, അരുണ്‍ പ്രസാദ്, നൂറ പി, ബിനീഷ് പുതുപ്പണം, അനൂപ് വി.എസ് എന്നിവര്‍ പങ്കെടുക്കും. 'കവിത, പാഠം, സന്ദര്‍ഭം' പ്രഭാഷണ പരമ്പരയില്‍ കല്‍പ്പറ്റ നാരായണന്‍ സംസാരിക്കും. സുകുമാരന്‍ ചാലിഗദ്ധയുടെ ഗോത്രകവിതകളുടെ അനുസ്മരണം, കുഴൂര്‍ വില്‍സന്‍ അവതരിപ്പിക്കുന്ന 'പോയട്രീ ബാന്‍ഡ്', തെയ്യാട്ടത്തെക്കുറിച്ച് ജയന്‍ മാങ്ങാട് സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദര്‍ശനം, സത്യജിത്ത് അവതരിപ്പിക്കുന്ന 'ലൈബ്രറേറിയന്‍ മരിച്ചതില്‍ പിന്നെ' എന്ന ഏകാങ്ക നാടകം എന്നിവയും ആധുനിക അറബ് കവിതയെക്കുറിച്ചുള്ള സംവാദവും നടത്തും. പോയട്രി ഇന്‍സ്റ്റലേഷന്‍, വിവര്‍ത്തന ശില്‍പ്പശാല എന്നിവയും അരങ്ങേറും. 

ശനിയാഴ്ച

കലാനിരൂപകനും ക്യുറേറ്ററുമായ സുനീത് ചോപ്ര ഇന്‍സ്റ്റലേഷനെക്കുറിച്ച് പ്രഭാഷണം നടത്തും. സുനില്‍ പി ഇളയിടം തമിഴ് കവി സല്‍മ, മനോജ് കുറൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. തെലുഗു കവി ഷെയ്ഖ് യൂസുഫ് ബാബയുമായി സംവാദം നടക്കും. 21-ം നൂറ്റാണ്ടിന്റെ കവിത സംവാദത്തില്‍ ശിവകുമാര്‍ അമ്പലപ്പുഴ, സുനിലന്‍ കായലരികത്ത്, അനീഷ് പാറമ്പുഴ, രാഹുല്‍ ഗോവിന്ദ്, സുബിന്‍ അമ്പിത്തറയില്‍, എം ആര്‍ വിഷ്ണുപ്രസാദ് എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം നടക്കുന്ന കവിതാ സംവാദത്തില്‍ സന്തോഷ് മാനിച്ചേരി, ടി.പി വിനോദ്, ഹരിശങ്കരനശോകന്‍, സിന്ധു കെ. വി, സെറീന റാഫി, ഉമ രാജീവ് എന്നിവര്‍ പങ്കെടുക്കും. 

നവ മാധ്യമകവിതയെക്കുറിച്ചുള്ള സംവാദത്തില്‍ പി പി രാമചന്ദ്രന്‍,  വിഷ്ണുപ്രസാദ്, ജ്യോതിബായ് പരിയാടത്ത്, നസീര്‍ കടിക്കാട്, കുഴൂര്‍ വില്‍സന്‍, രാജീവ്, ജയശങ്കര്‍ എ. എസ് എന്നിവര്‍ പങ്കാളികളാവും. 

ഒ. എം കരുവാരക്കുണ്ട് 'ഇശല്‍ രാമായണം' പരിപാടി അവതരിപ്പിക്കും. കാമ്പസ് കവിതാ സംവാദം, ഭൂപടങ്ങള്‍ എന്ന നാടകം, പോയട്രി ഇന്‍സ്റ്റലേഷന്‍, വിവര്‍ത്തന ശില്‍പ്പശാല എന്നിവയും നടക്കും. 

സമാപന ദിവസമായ ഞായറാഴ്ച

'കവിതയുടെ മതം' എന്ന വിഷയത്തില്‍ കെ. ഇ എന്‍ പ്രഭാഷണം നടത്തും. സമകാലിക തമിഴ് കവിതയെക്കുറിച്ച് ബോഗന്‍ ശങ്കര്‍, കവിതയുടെ നാര്‍ത്ഥ വിചാരം എന്ന വിഷയത്തില്‍ വിജു നായരങ്ങാടി എന്നിവര്‍ സംസാരിക്കും. 

21-ം നൂറ്റാണ്ടിന്റെ കവിത സംവാദത്തില്‍ ജി ഉഷാകുമാരി, വിജില ചിറപ്പാട്, ചിത്ര കെ.പി, ചിഞ്ചു റോസ, ധന്യ എംഡി, ധന്യ വേങ്ങച്ചേരി എന്നിവര്‍ സംസാരിക്കും. 

നാലു ദിവസങ്ങളിലായി നടക്കുന്ന 'അയല്‍ മൊഴികള്‍' കവിതാ സംവാദത്തില്‍ തമിഴ് കവികളായ ശബരിനാഥന്‍, കണ്ഠരാദിത്യര്‍, കവിന്‍ മലര്‍, ദീപ ഹരി, ച ദുരൈ എന്നിവരും കന്നഡ കവികളായ രാജേന്ദ്ര പ്രസാദ്, ആരിഫ് രാജ, ബസവരാജ് ഹൃദ്‌സാക്ഷി, ശോഭനായക് എന്നിവരും തെലുഗു കവികളായ ബാലസുധാകര്‍ മൗലി, അരുണാങ്ക് ലത, നരേഷ് കുമാര്‍ സൂഫി, തുളു കവി അക്ഷത രാജ്, ബ്യാരി കവി ഷംഷീര്‍ ബുദോളി തുടങ്ങിയ മറുഭാഷാ കവികള്‍ പങ്കെടുക്കും. 

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജ് കോളേജ് യൂനിയന്‍, കോളജ് വിദ്യാഭ്യാസവകുപ്പ്, കേരള സാഹിത്യ അക്കാദമി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് കാര്‍ണിവല്‍ നടക്കുന്നത്. 

 

 

 

 

click me!