
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മരിച്ചു പോവുന്നവരെ നിഷ്ഠൂരം അന്നേക്കന്നേ മറന്നു പോവുന്ന ഒരാളുണ്ടായിരുന്നു എന്റെ അയല്‍പ്പക്കത്ത്.
കാലന്‍ കോഴി കൂവിയാല്‍, കില്ല പട്ടികള്‍ ഓളിയിട്ടാല്‍ തേക്കലമാരയില്‍ നിന്നും വെള്ള മുണ്ടും ഷര്‍ട്ടുമെടുത്ത് തേച്ച് കുട്ടപ്പനാക്കി മരണവാര്‍ത്ത കാത്തിരുന്നയാള്‍.
തെക്കോട്ടു പോവാനും വടക്കോട്ടു പോവാനും പടിഞ്ഞാറും കിഴക്കും ദിക്കേതായാലും തയ്യാറെന്ന മട്ടില്‍.
മരണ വീട് കടന്നു വന്നാല്‍ അന്നുതന്നെ മരണം പൂകിയ ആ ശരീരത്തെ പറ്റിയുള്ള ഓര്‍മയില്‍ നില്‍ക്കുന്ന എല്ലാ നിനവും മേശയിലെ പൊടി തൂത്തുകളയും പോലെ തൂത്തു കളഞ്ഞിരുന്നൊരാള്‍.
കണക്കു പുസ്തകങ്ങളില്‍ നിന്ന് അവരുടെ പേരുകള്‍ക്ക് മേല്‍ കുത്തി വരച്ച് മാഞ്ഞും പോകും വരെ മഷി പടര്‍ത്തിയിരിന്നയാള്‍.
അങ്ങനെയൊരിക്കല്‍ ഭവാന്‍ മരിച്ചു.
കുളിപ്പിച്ച് മാറ്റാന്‍ അയല്‍ക്കാര്‍ക്ക് പക്ഷെ തേക്കലമാര തുറക്കേണ്ടി വന്നില്ല. മേശപ്പുറത്തു ഇനിയും പൊളിക്കാത്ത പ്ലാസ്റ്റിക് കവറിനുള്ളില്‍ വടിവ് വിടാതെ ഒരു മുണ്ടും ഷര്‍ട്ടും തയ്യാറായി ഇരുന്നിരുന്നു. ഒരിഴ ചുളുങ്ങാതെ കുപ്പായം അ്‌വര്‍ അയാളെ ഇടീച്ചു.
മേശപ്പുറത്ത് തെല്ലിട മാറിയിരുന്ന കണക്കുപുസ്തകത്തില്‍ പിന്നെയും പേജുകള്‍ ശൂന്യമായിരുന്നു. ആദ്യ പേജില്‍ പക്ഷെ ധൃതിയില്‍ കുത്തി വരയ്ക്കപ്പെട്ട പേരിന്റെ വേര് തുടര്‍പേജുകളില്‍ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു. സ്വത്വമറിയാതെ ആ ജഡം മേശമേല്‍ കിടത്തപ്പെട്ടു.
അവസാനം അയാള്‍ അയാളെ തന്നെയും മറന്നിരിക്കുന്നു. അയാളെ പറ്റിയുള്ളതെല്ലാം തൂത്ത് കളഞ്ഞിരിക്കുന്നു.
മരണം തൊട്ട് അയാള്‍ അയാളെ മറന്നിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...