
തിരുവനന്തപുരം: മഴക്കാല ദുരന്ത നിവാരണത്തിന് അനുവദിച്ച തുക വ്യാജ രേഖയുണ്ടാക്കി സ്വകാര്യ ആവശ്യത്തിനായി മാറ്റിയെടുത്ത കേസില്‍ മുൻ ഡെപ്യൂട്ടി തഹസീൽദാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. മഴക്കാല ദുരന്ത നിവാരണത്തിന് അനുവദിച്ച 1,83,000 രൂപ വ്യാജ രേഖയുണ്ടാക്കി സ്വകാര്യ ആവശ്യത്തിനായി മാറ്റിയെടുത്തതിന് തിരുവനന്തപുരം ജില്ലയിലെ മുൻ നെടുമങ്ങാട് ഡെപ്യൂട്ടി തഹസീൽദാറായിരുന്ന കെ സുകുമാരനെ വിവിധ വകുപ്പുകളിലായി 11 വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്.
1,75,000 രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വില്ലേജിൽ മഴക്കാല ദുരന്ത നിവാരണത്തിനായി 2001-2002 കാലയളവിൽ സർക്കാർ അനുവദിച്ച 1,83,000 രൂപ ദുരിതബാധിതർക്ക് അനുവദിക്കാതെ പാങ്ങോട് വില്ലേജ് ഓഫീസറും, നെടുമങ്ങാട് ഡെപ്യൂട്ടി തഹസീൽദാറായിരുന്ന സുകുമാരനും ചേർന്ന് അനധികൃതമായി തട്ടിയെടുക്കുകയായിരുന്നു.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. ഒന്നാം പ്രതിയായ പാങ്ങോട് വില്ലേജ് ഓഫീസർ മരണപ്പെട്ടു പോയതിനാൻ ശിക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam