
കൊല്ലി: തീരദേശമായ ചെല്ലാനത്തിന് വന്ന മാറ്റങ്ങളെ കുറിച്ച് വിശദീകരിച്ച് മന്ത്രി പി രാജീവ്. സങ്കടപ്പെടുന്ന നാടെന്ന മുഖച്ഛായ മാറ്റിക്കൊണ്ട് വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങുകയാണ് ചെല്ലാനം. 344 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ടെട്രാപോഡ് കടല്‍ഭിത്തിക്കൊപ്പം കടലിന് അഭിമുഖമായി ഒരുക്കുന്ന മെഗാ വാക്ക് വേയാണ് വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന വിധത്തിൽ തയ്യാറാക്കുന്നത്.
കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണുന്ന ടെട്രാപോഡ് കടല്‍ത്തീര നടപ്പാത മത്സ്യത്തൊഴിലാളി ഗ്രാമമായ ചെല്ലാനത്തെ സുരക്ഷിതമാക്കുന്നതിനൊപ്പം വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രദേശവാസികൾക്ക് ഒഴിവുസമയം ചെലവഴിക്കാനും കായികപ്രേമികളായ ചെറുപ്പക്കാര്‍ക്ക് വ്യായാമം ചെയ്യുന്നതിനും ഏറെ സൗകര്യപ്രദമായ ഇടമാക്കിയാണ് മെഗാ വാക്ക് വേ ഒരുക്കുന്നത്.
ചെല്ലാനം തീരദേശത്ത് 17 കലോമീറ്റര്‍ ദൂരം പദ്ധതിയിലുള്ള ടെട്രാപോഡ് കടല്‍ഭിത്തിയുടെ ആദ്യഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കടല്‍ഭിത്തിക്ക് മുകളിലായി 7.3 കിലോമീറ്റര്‍ നീളത്തിലാണ് നടപ്പാത പണികഴിപ്പിച്ചിട്ടുള്ളത്. ചെല്ലാനം സീ വാക്ക് വേ ഉടന്‍തന്നെ നാടിന് സമര്‍പ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തീരദേശ ഹൈവേയുടെ നിര്‍മ്മാണം പുതിയ വാക്ക് വേയ്ക്ക് സമീപം പുരോഗമിക്കുന്നുണ്ടെന്നതും കൊച്ചി തീരദേശ ടൂറിസത്തിന് സഹായകമാകുമെന്നും പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ചെല്ലാനമെന്നത് മഴക്കാലത്ത് ചാനലുകളിലെ സ്ഥിരം ദൃശ്യങ്ങളായിരുന്നു. 'ദുരിതക്കയത്തിൽ ചെല്ലാനം’, 'തകർന്ന് ചെല്ലാനം’, 'ചെല്ലാനത്ത് വീണ്ടും കടലാക്രമണം’ തുടങ്ങിയ തലക്കെട്ടുകൾ പത്ര - ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. എല്ലാ വർഷവും കടലാക്രമണമുണ്ടായിരുന്ന, മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പലായനം ചെയ്യേണ്ടിവന്നിരുന്ന ഒരു ജനത ഇന്ന് ആശ്വാസത്തോടെ സ്വന്തം വീടുകളിലിരുന്ന് ആ ഭൂതകാലത്തെ മറക്കുകയാണ്. ചെല്ലാനത്തിന്‍റെ ദുരിതം നിറഞ്ഞ കടലാക്രമണ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രവും ശാശ്വതമായ പരിഹാരമെന്ന ഇടതുപക്ഷത്തിന്‍റെ ഉറപ്പ് പാലിക്കപ്പെടുന്നതിന്‍റെയാണ് രണ്ടാത്തെ ചിത്രമെന്നും രാജീവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam