
കോട്ടയം: റെയില്‍വെ സ്റ്റേഷനില്‍ ട്രയിനില്‍ നിന്ന് 21 ലക്ഷം രൂപ പിടിച്ചു. രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്ത് എത്തിയ കാരക്കല്‍ എക്സ്പ്രസിന്‍റെ എസി കോച്ചില്‍ നിന്ന് കിട്ടിയത് അനധികൃതമായി കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമെന്നാണ് റെയില്‍വെ പൊലീസിന്‍റെ നിഗമനം. ആരാണ് പണം കടത്താന്‍ ശ്രമിച്ചത് എന്നതിനെ പറ്റി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
റെയില്‍വെ പൊലീസും കേരള പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പണം കണ്ടെത്തിയത്. അഞ്ഞൂറിന്‍റെ നോട്ടുകെട്ടുകള്‍ ഒന്നിച്ച് പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു. എസി ബോഗിയായ ബി2- വിലെ നാല്‍പ്പത്തിയേഴാം നമ്പര്‍ സീറ്റിനടിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. കിട്ടിയ നോട്ടുകള്‍ കളളനോട്ടുകളല്ലെന്ന് ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്.
ആരാണ് പണം ട്രയിനില്‍ കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ട്രെയിന്‍ പുറപ്പെട്ട എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തന്നെ ആരെങ്കിലും പണം ട്രെയിനില്‍ വച്ചതാവാം എന്നാണ് നിഗമനം. എന്നാല്‍ സൗത്ത് റെയില്‍വെ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണ്. പിടിച്ചെടുത്ത പണം കോടതിയില്‍ കൈമാറി.
അതേസമയം, പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കോടി കുഴൽപ്പണം പിടികൂടിയിരുന്നു. രണ്ട് തമിഴ്നാട് സ്വദേശികളെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. രാവിലെ നാലരയ്ക്ക് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഐലൻഡ് എക്സ്പ്രസിലാണ്, രേഖകൾ ഇല്ലാത്ത പണം കടത്തിയത്. ഒരു കോടി, രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. മധുര സ്വദേശികളായ ബാലകൃഷ്ണൻ, ഗണേശൻ എന്നിവരാണ് പണം കടത്തിയത്.
ബെംഗളൂരുവിൽ നിന്ന് കായംകുളത്തേക്കായിരുന്നു ഇവരുടെ യാത്ര. ജനറൽ കംപാർട്ട്മെൻ്റിലായിരുന്നു തുണിയിൽ പൊതിഞ്ഞ് ശരീരത്തിൽ ചേർത്ത് കെട്ടിയായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. പെട്ടന്ന് തിരിച്ചറിയാതിരിക്കാനാണ് ഈ വിദ്യ. മുമ്പും പണം കടത്തിയിട്ടുണ്ട് എന്നാണ് ഇരുവരുടെയും മൊഴി. തുടർ അന്വേഷണത്തിനായി കേസ്, ആദായ നികുതി വകുപ്പിന് കൈമാറി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam