
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വീണ്ടും വ്യാജ വാറ്റ് ശേഖരം പിടികൂടി. 460 ലിറ്റർ വാഷും 40 ലിറ്റർ വ്യാജ ചാരായവുമാണ് എക്സൈസും പൊലീസും ചേര്‍ന്ന് കണ്ടെത്തി നശിപ്പിച്ചത്. കഴിഞ്ഞ ദിവസവും ഇവിടെ നിന്ന് വ്യാജ വാറ്റ് കണ്ടെത്തിയിരുന്നു. സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് ചാരായ വിതരണം നടത്തുന്നത് കണ്ടെത്തിയതോടെ എക്സൈസും പൊലീസും പ്രദേശത്ത് പരിശോധന ശക്തമാക്കി.
താമരശ്ശേരി ചമൽ മേഖലയിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ചാരായ നിർമ്മാണത്തിനായ കരുതിയ 460 ലിറ്റർ വാഷും, വിതരണത്തിനായി സൂക്ഷിച്ച 40 ലിറ്റർ വ്യാജ ചാരായവുമാണ് നശിപ്പിച്ചത്. മലമുകളിൽ മരങ്ങൾക്കിടയിലായിരുന്നു വാറ്റ് നിർമ്മാണ കേന്ദ്രം. പ്രദേശത്ത് വ്യാജ ചാരായ നിർമ്മാണവും വിതരണവും നടക്കുന്നെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് കണ്ടെത്തിയിരുന്നു. സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് ചാരായ വിതരണം നടത്തുന്നത് കണ്ടെത്തിയതോടെയാണ് പ്രദേശത്ത് എക്‌സൈസ് പരിശോധന വ്യാപകമാക്കിയത്.
വിദ്യാർത്ഥികൾ വഴി വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന 220 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 110 ലിറ്റർ ചാരയവും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. മലയോര മേഖലയിൽ പൂർണ സമയ നിരീക്ഷണം നടത്താനാണ് നീക്കം. പൊലീസും എക്സൈസും സംയുക്തമായി പരിശോധന നടത്തും. മുൻപ് ചാരായ കേസുകളിൽ പ്രതിയായവരെക്കുറിച്ചും അന്വേഷിക്കും. നിർമ്മിക്കുന്നവരേയും വിതരണം ചെയ്യുന്നവരേയും കണ്ടെത്താനും നീക്കം തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam