
കണ്ണൂർ: എരഞ്ഞോളി കുടക്കളത്ത് കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ഇന്ന് പുലർച്ചയാണ് പന്നികൾ കിണറ്റിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു.
അതേ സമയം, സമാനമായ രീതിയിൽ പത്തനംതിട്ട സീതത്തോട് സെന്‍റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ കയറിയ കാട്ടുപന്നിയെയും വെടിവച്ച് കൊന്നു. സീതത്തോട് പഞ്ചായത്തിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പന്നിയെ വെടിവച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സീതത്തോട് മാർക്കറ്റ് ജംഗ്ഷനിലുള്ള സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. പന്നിയെ പിന്തുടർന്ന് എത്തിയ നാട്ടുകാരിൽ ചിലർ പന്നിയെ ഓഡിറ്റോറിയത്തിനുള്ളിൽ പൂട്ടിയിട്ടു. പിന്നീട് സ്ഥലത്തേക്ക് കൂടുതൽ നാട്ടുകാരെത്തി. ഓഡിറ്റോറിയത്തിനുള്ളിൽ വച്ച് തന്നെ പന്നിയെ കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ ഇക്കാര്യം അറിയിച്ചു. വിവരമറിഞ്ഞ് പത്ത് മണിയോടെ ഗൂഡ്രിക്കൽ റേയിഞ്ചിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി.
ഇതിനിടെ ജനവാസ മേഖലയിലിറങ്ങി അക്രമം കാണിച്ച പന്നിയെ വെടി വച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി ആർ പ്രമോദ് ഉത്തരവിട്ടു. പഞ്ചായത്തിന്റെ പാനൽ ലിസ്റ്റിൽ ഉള്ള ഷൂട്ടർ അഭി ടി. മാത്യുവിനെയും വടശ്ശേരിക്കരയിൽ നിന്ന് വിളിച്ചു വരുത്തി. പതിനൊന്നേ മുക്കാലോടെ ഓഡിറ്റോറിയത്തിന്റെ ഷട്ടറിനിടയിലൂടെ ഷൂട്ടർ അഭി ടി മാത്യു പന്നിയെ വെടി വച്ചു കൊന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam