കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചു, വര്‍ക്കലയില്‍ 15 കാരന് ക്രൂരമര്‍ദ്ദനം, 4 പേര്‍ക്കെതിരെ കേസ്

By Web TeamFirst Published Dec 10, 2022, 6:18 AM IST
Highlights

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടി മെഡിക്കൽ‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. 

തിരുവനന്തപുരം: വര്‍ക്കലയില്‍ കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചതിന് 15 കാരനെ ലഹരി മാഫിയാ സംഘം ക്രൂരമായി മര്‍ദിച്ചു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടി മെഡിക്കൽ‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അയിരൂര്‍ സ്വദേശികളായ നാലുപേര്‍ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തില്ല.

ഈ മാസം രണ്ടാം തീയ്യതി വര്‍ക്കല ഇടവപ്പുറത്ത് 15 കാരന്‍ കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. അവിടെയുണ്ടായിരുന്ന സെയ്ദ്, വിഷ്ണു, ഹുസൈന്‍, അല്‍ അമീന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയോട് കഞ്ചാവ് ബീഡി വലിക്കാന്‍ നിര്‍ബന്ധിച്ചു. വിദ്യാര്‍ത്ഥി കഞ്ചാവ് വലിച്ചില്ലെന്ന് മാത്രമല്ല ഈ വിവരം വീട്ടില്‍പ്പറയുകയും ചെയ്തു. ഇതിന്‍റെ പ്രതികാരമായാണ് നാലംഗ സംഘം മൂന്നാംതീയ്യതി വൈകീട്ട് മൂന്ന് മണിയോടെ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തുകയും വീട്ടിനുള്ളില്‍ വെച്ച് അതിഭീകരമായി മര്‍ദിക്കുകയും ചെയ്തതത്.

ചെവിയിലൂടെ രക്തം വന്ന 15 കാരന്‍ അബോധാവസ്ഥയിലാവുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തതായി പൊലീസ് എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തില്ല. ഈ പ്രദേശം ലഹരിമാഫിയയുടെ പിടിയിലാണെന്നും ജീവിക്കാന്‍ തന്നെ പേടിയാണെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നാണ് അയിരൂര്‍ പൊലീസ് പറയുന്നത്.

click me!