
ചേര്‍ത്തല: ചേര്‍ത്തലയിലെ പ്രസാദിന്റെ കടയില്‍ പച്ചക്കറികള്‍ വാങ്ങാനെത്തുന്നവര്‍ക്ക് ആര്‍ട്ട് ഗ്യാലറിയിലെന്ന പോലെ ചിത്രങ്ങളും കണ്ടു മടങ്ങാം. ചേര്‍ത്തലയിലെ മുട്ടത്തങ്ങാടി മാര്‍ക്കറ്റില്‍ പച്ചക്കറി വ്യാപാരി കേളമംഗലം ചെറുവേലിക്കകത്ത് പ്രസാദ് (53) ആണ് പെന്‍സില്‍ കൊണ്ട് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ പച്ചക്കറിയിലെ പല വര്‍ണ്ണത്തേക്കാള്‍ മനോഹരമാക്കുന്നത്.
നവോത്ഥാന നായകന്‍മാരും, ദൈവങ്ങളും, ജനപ്രതിനിധികളും, സിനിമാ നടീനടന്‍മാരും കൂടാതെ പ്രസാദിന്റെ മനസില്‍ സൂക്ഷിക്കുന്ന അയല്‍വാസി വരെ 200 ഓളം ചിത്രങ്ങള്‍ ഗ്യാലറിയില്‍ സൂക്ഷിക്കുന്നുണ്ട്. കടയില്‍ എത്തുന്നവര്‍ക്ക് തന്‍റെ ചിത്രവും വരപ്പിച്ച് വീട്ടിലേയ്ക്ക് കൊണ്ടു പോകാം. മഹാത്മാഗാന്ധി, സുബാഷ് ചന്ദ്രബോസ്, നെഹ്‌റു, ഇന്ദിരാ ഗാന്ധി മുതല്‍ നടന്‍മാരായ മമ്മൂട്ടി, നെടുമുടി വേണു, മോഹന്‍ലാല്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി തിലോത്തമന്‍ വരെയുള്ളവരുടെ ചിത്രങ്ങളും പ്രസാദിന്റെ ആര്‍ട്ട് ഗ്യാലറിയില്‍ വര്‍ഷങ്ങളായി സ്ഥാനമുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രസാദ് ചിത്രരചന പഠിച്ചിട്ടില്ലാത്തതിന്റെ കുറവ് ചിത്രങ്ങള്‍ക്കില്ല. കടയില്‍ ഇടക്കിടെ വീണു കിട്ടുന്ന ഇടവേളകളിലാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്.
പ്രസിദ്ധരായിട്ടുള്ളവരുടെ വേര്‍പാട് മനസില്‍ നിന്ന് മായുംമുമ്പേ അവരുടെ ചിത്രവും വരച്ച് ഗ്യാലറിയില്‍ തൂക്കുകയും പതിവാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത, സിനിമാലോകം ഏറ്റവും കൂടുതല്‍ കണ്ണീരോടെ വിട നല്‍കിയ കലാഭവന്‍ മണി, അതുല്യ നടന്‍ തിലകന്‍ എന്നിവരുടെ ചിത്രവും ഗ്യാലറിയില്‍ ഇടം നേടിയിട്ടുണ്ട്. മലയാളികളുടെ പ്രിയ പാട്ടുകാരി എസ് ജാനകിയുടെ ചിത്രമാണ് പ്രസാദിന്‍റെ മനസില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി തരുന്നതെന്ന് പ്രസാദ് പറയുന്നു.
ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനുള്ള പ്രോജക്ടുകളും പ്രസാദ് ഒഴുവുസമയങ്ങളില്‍ വരച്ച് നല്‍കാറുണ്ട്. കൂടുതല്‍ വരയ്ക്കാനുണ്ടെങ്കില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി മകള്‍ അരുണിമയും ചിത്രങ്ങള്‍ വരയ്ക്കാന്‍ സഹായിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam