
ഇടുക്കി: ആധാർ പുതുക്കാനായി അഞ്ച് വർഷമായി അക്ഷയ സെന്‍ററുകൾ കയറിയിറങ്ങിയ ഇടുക്കി മേരികുളം സ്വദേശി നന്ദനമോള്‍ക്ക് ഇനി ആശ്വസിക്കാം. മുഴുവന്‍ പ്രശ്നങ്ങളും പരിഹരിച്ച് ഇന്നലെ വൈകിട്ട് ആധാര്‍ കാര്‍ഡ് ലഭിച്ചു. കാര്‍ഡ് ഇല്ലാത്തതിനാല്‍ സ്റ്റൈപ്പൻഡ് അടക്കം മുടങ്ങുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് വേഗത്തില്‍ നടപടി ഉണ്ടായത്. നന്ദന മോൾ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആധാർ കാർഡ് എടുക്കുന്നത്.
ഹൈസ്കൂളിലെത്തിയപ്പോൾ സ്റ്റൈഫന്‍റ് ലഭിക്കാൻ പുതിയ ആധാർ കാർഡ് വേണമെന്നായി. അക്ഷയ സെന്‍ററിലെത്തി വിവരങ്ങൾ അപ്ഡേറ്റ് ചെയ്തെങ്കിലും കാർഡെത്തിയില്ല. ഒടുവിൽ പുതിയത് എടുക്കാൻ ഐടി മിഷൻ നിർദ്ദേശിച്ചു. ഇതിനായി ശ്രമിക്കുമ്പോൾ കാർഡിലെ വിവരങ്ങൾ നിലവിലുള്ളതിനാൽ സാധിക്കുന്നില്ലെന്നായിരുന്നു മറുപടി.
ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസിലുടെ വിവരം പുറം ലോകമറിഞ്ഞു. ഇതോടെയാണ് നന്ദന മോള്‍ക്ക് ആശ്വാസകരമായ തീരുമാനം വന്നത്. എവിടെയാണ് പിഴവു സംഭവിച്ചതെന്ന് ആർക്കുമറിയില്ല. ബന്ധപെട്ട് വകുപ്പുകള്‍ വിശദീകരണം നല്‍കുന്നുമില്ല. ശ്രദ്ധയില്ലായ്മകൊണ്ട് അഞ്ച് വർഷത്തെ വിദ്യാഭ്യാസ സഹായം നഷ്ടമായെങ്കിലും നന്ദനയ്ക്കും കുടുംബത്തിനും പരാതിയില്ല. ആധാർ കാർഡ് കയ്യിൽ കിട്ടിയല്ലോയെന്ന സന്തോഷം മാത്രം.