
ഒടുവില്‍ മഅദനി തന്നെ രംഗത്തെത്തി, ആ ഫോട്ടോയുടെ നേര് തെളിയിക്കാന്‍. മുന്‍ കൊല്ലം ജില്ലാ കലക്ടര്‍ ആയിരുന്ന ബാബു ജേക്കബ് ഒരു കുട്ടിക്ക് സമ്മാനം നല്‍കുന്ന ഫോട്ടോ കുറച്ചേറെ നാളുകളായി മഅദനിയുടെ കുട്ടിക്കാലത്തെ ഫോട്ടോയെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
ഒടുവില്‍ ആ ഫോട്ടോയിലുള്ളത് താന്‍ തന്നെയാണെന്ന് മഅദനി വെളിപ്പെടുത്തി. മാത്രമല്ല അദ്ദേഹം തന്‍റെ കുട്ടിക്കാലത്തെ കുറിച്ചും കുറിച്ചു. " അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ് മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർഥിയായിരുക്കുമ്പോൾ കൊല്ലം ജില്ലാ കലോത്സവത്തിൽ ജില്ലാ അടിസ്ഥാനത്തിൽ നടന്ന പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാ കളക്ടർ ശ്രീ ബാബു ജേക്കബ് ആണ് സമ്മാനം നൽകുന്നത്." അദ്ദേഹം എഴുതുന്നു.
കുട്ടിക്കാലത്തെ തന്‍റെ പ്രസംഗ ശിക്ഷണത്തെ കുറിച്ചും മഅദനി എഴുതുന്നു. പിതാവ് അബ്ദുസ്സമദ് മാസ്റ്റരാണ് തന്‍റെ പ്രസംഗ ഗുരു. പഠിപ്പിച്ച പ്രസംഗങ്ങള്‍ ഉമ്മയുടെയും അനുജന്‍റെയും മുന്നില്‍ അവതരിപ്പിക്കണം. അതാണ് ആദ്യ അവതരണം. പിന്നെ മത്സരത്തിന് പോയാല്‍. ടെന്‍ഷന്‍ മുഴുവനും ഉമ്മയ്ക്കായിരിക്കും. ഒടുവില്‍ സമ്മാനവുമായി തിരിച്ചെത്തുമ്പോഴാണ് ഉമ്മയ്ക്ക് സമാധാനമാവുക മഅദനി തന്‍റെ കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നു. ഒടുവില്‍ പോസ്റ്റ് വായിക്കുന്ന ഓരോരുത്തരും തന്‍റെ പ്രിയപ്പെട്ട വാപ്പയുടെ ദീര്‍ഘായുസിനും ഉമ്മയുടെ പരലോക സന്തോഷത്തിനും പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് മഅദനി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മഅദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
അതെ,ഇതു ഞാൻ തന്നെയാണ്....
കഴിഞ്ഞ കുറേ നാളുകളായി "മഅദനിയുടെ ചെറുപ്പത്തിലെ ഫോട്ടോ"എന്ന അടിക്കുറിപ്പോടെ ഇങ്ങനെ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട് ഇതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ പലരും എനിക്ക് ഫോട്ടോ അയച്ചുതന്ന് അന്വഷിക്കുന്നുമുണ്ട്. അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ് മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർഥിയായിരുക്കുമ്പോൾ കൊല്ലം ജില്ലാ കലോത്സവത്തിൽ ജില്ലാ അടിസ്ഥാനത്തിൽ നടന്ന പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാ കളക്ടർ ശ്രീ ബാബു ജേക്കബ് ആണ് സമ്മാനം നൽകുന്നത്(അദ്ദേഹം പിന്നീട് ചീഫ് സെക്രട്ടറി ആയി റിട്ടയർ ചെയ്തു). എന്റെ പ്രസംഗ രംഗത്തെ ഏക ഗുരു എന്റെ പ്രിയ വാപ്പ അബ്ദുസ്സമദ് മാസ്റ്റർ ആയിരുന്നു. ഓരോ മത്സരങ്ങൾക്കും പ്രസംഗം പഠിപ്പിച്ച ശേഷം വീട്ടിലെ ഹാളിൽ ഒരു സ്റ്റൂളിന്റെ മുകളിൽ എന്നെ കയറ്റിനിർത്തി പ്രസംഗിപ്പിക്കും. എന്റെ പ്രിയ ഉമ്മായും അനുജനുമായിരുക്കും ശ്രോതാക്കൾ. മത്സരങ്ങൾക്കെല്ലാം വാപ്പായും കൂടെയുണ്ടാകും. ഉമ്മായ്ക്കായിരിക്കും എന്നേക്കാൾ ടെൻഷൻ. സമ്മാനവുമായി തിരിച്ചുവരുമ്പോഴാണ് ഉമ്മാക്ക് ആശ്വാസമാവുക. അന്നും എന്നും എന്റെ പ്രിയ ഉമ്മാടെ പ്രാർഥനയായിരുന്നു എന്റെ ശക്തി. എന്റെ പ്രിയ പിതാവിന്റെ ദീർഘായുസിനും എന്റെ ഉമ്മായുടെ പരലോക സന്തോഷത്തിനും ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും പ്രാർത്ഥിക്കണം.....
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam