
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് വീട് മാറിപ്പോയി. കേരള സര്‍വ്വകലാശാല വിസിയുടെ വീടെന്ന് കരുതി രാവിലെ എബിവിപിക്കാര്‍ ഉപരോധിച്ചത് വിസിയുടെ ഭാര്യ പിതാവിന്‍റെ വീടായിരുന്നു. 15 മിനിറ്റോളം മുദ്രാവാക്യം വിളിച്ച എബിവിപിക്കാര്‍ അമളി മനസ്സിലായെങ്കിലും പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കും വരെ പ്രതിഷേധം തുടര്‍ന്നു.
അതേസമയം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്കുള്ള പ്രതിഷേധം മുന്‍കൂട്ടി അറിയുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. ഉച്ചതിരിഞ്ഞ് മൂന്നേകാലോടോയാണ് 4 കെഎസ്യു. വനിതാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. 6 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
പ്രതിഷേധം തടയാന്‍ വനിതാ പൊലീസ് ഇല്ലാതിരുന്നതും വലിയവീഴ്ചയായി. പത്ത് മിനിറ്റോളം പ്രതിഷേധം നടത്തിയ സമരക്കാരെ പിന്നീട് മ്യൂസിയം സ്റ്റേഷനില്‍ നിന്ന് വനിതാ പൊലീസെത്തിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. സെക്രട്ടേറിയറ്റിനു മുന്നില്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്ത് തുടരുന്ന നിരാഹാര സമരം ആറാം ദിവസവും തുടരുകയാണ്. എബിവിപി നടത്തിയ72 മണിക്കൂര്‍ സമരം ഇന്നവസാനിച്ചു.
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam