
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മലയോര മേഖലകളിൽ കാട്ടാനശല്യം ദിനംപ്രതി രൂക്ഷമാകുന്നു. വിതുര, അമ്പൂരി മേഖലകളിലും തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിലുമാണ് കാട്ടാനകൾ ജനവാസമേഖലയിലിറങ്ങി ഭീതി വിതയ്ക്കുന്നത്.കഴിഞ്ഞ ദിവസം രാവിലെ വിതുര കല്ലാർ മൊട്ടമൂട് പാലത്തിനും ഗോൾഡൻവാലി നീരുറവയ്ക്കും സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പിതാവും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ഒറ്റയാന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മൊട്ടമൂട് ആദിവാസി ഉന്നതിയിലെ മഹേഷ് 37, വിതുര ഗവ. വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിനി അനന്യ (13) എന്നിവർ സഞ്ചരിച്ച ബൈക്ക്, റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒറ്റയാൻ കുത്തിമറിച്ചിടുകയായിരുന്നു. ബൈക്കിൽ തട്ടിയതോടെ ഇരുവരും സമീപത്തെ കുഴിയിൽ വീണു.ഇതോടെ കാട്ടാന പിന്മാറുകയായിരുന്നു.തെറിച്ചുവീണ ഇരുവരും ഓടി രക്ഷപ്പെട്ടു.
പിന്നാലെ പരിക്കേറ്റ ഇരുവരെയും വനപാലകർ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി ഈ മേഖലയിൽ തമ്പടിച്ചിരിക്കുന്ന ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. നേരത്തെയും ആനയിറങ്ങുമെങ്കിലും വാഹനങ്ങളുടെ ശബ്ദം കേട്ടാൽ അടുക്കാറില്ലായിരുന്നു. ആക്രമണം ഇതാദ്യമായെന്ന് നാട്ടുകാർ പറയുന്നു
അതേസമയം, അതിർത്തി ഗ്രാമങ്ങളായ പത്തുകാണി, പേണു മലനിരകളിലും കാട്ടാനക്കൂട്ടം നാശം വിതയ്ക്കുകയാണ്. പേണുവിൽ കർഷകനായ സണ്ണിയുടെ റബ്ബർ തോട്ടത്തിലിറങ്ങിയ ആനക്കൂട്ടം തെങ്ങടക്കമുള്ള കൃഷികളും സോളാർ വൈദ്യുത വേലിയും തകർത്തു. ആനക്കൂട്ടം റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ തോട്ടത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പത്തുകാണിയിലും വ്യാപക കൃഷിനാശമുണ്ട്. മുൻപ് ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായ ആനശല്യം കാരണം അമ്പൂരി, ഗണപതിക്കല്ല്, കോമ്പ്രം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ കടുത്ത ഭീതിയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam