
പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ തെരുവുനായ്ക്കൾക്ക് ഇപ്പോൾ നീലനിറമാണ്. അതിന് കാരണക്കാരി ഒരു കല്യാണിയാണ്. ഇതിൽ കൗതുകം മാത്രമല്ല, നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ ഒരു പ്രശ്നം കൂടിയുണ്ട്. പേവിഷബാധയ്ക്കുള്ള പ്രതിരോധ മരുന്ന് നൽകിയ ശേഷം മൃഗസംരക്ഷണവകുപ്പാണ് നായ്ക്കൾക്കെല്ലാം നീലനിറം നൽകിയത്.
സംഭവത്തിന്റെ തുടക്കമിങ്ങനെയാണ്. മെഴുവേലി ഭാഗത്ത് നാട്ടുകാരും സ്കൂൾ കുട്ടികളുമെല്ലാം ഓമനിച്ചുവളർത്തിയ നായ ആയിരുന്നു കല്യാണി. കുറച്ച് ദിവസം മുൻപ് നായയുടെ പെരുമാറ്റത്തിൽ വ്യത്യാസം വന്നു. ചിലർക്ക് കടിയേറ്റു, ചിലരെ ഓടിനടന്ന് മാന്തി. വൈകാതെ നായ ചത്തു. തുടർപരിശോധനയിൽ പേവിഷബാധയെന്ന് സ്ഥിരീകരണം വന്നു. ഇതോടെ നാട്ടുകാർ കൂട്ടമായി പ്രതിരോധ വാക്സീൻ എടുക്കേണ്ട അവസ്ഥയിലെത്തി.
സമ്പർക്ക പട്ടികയിൽ ഇനിയും ആളുകൾ ഉണ്ടെന്നാണ് പഞ്ചായത്ത് പറയുന്നത്. മനുഷ്യരെ കൂടാതെ പ്രദേശത്തെ വളർത്തുമൃഗങ്ങൾക്കും പ്രതിരോധ വാക്സീൻ നൽകുന്നുണ്ട്. അതേസമയം, തെരുവുനായശല്യത്തിന് പഞ്ചായത്ത് ശാശ്വതപരിഹാരം കണ്ടില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് നാട്ടുകാർ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam