'ഗൃഹോപകരണങ്ങൾ മുതൽ ബൈക്ക് വരെ പകുതി വിലക്ക്'; മൂവാറ്റുപുഴയിൽ മാത്രം 9 കോടി, അനന്തുവിന്റെ ശബ്ദരേഖ പുറത്ത്

Published : Feb 02, 2025, 09:31 AM ISTUpdated : Feb 06, 2025, 10:30 AM IST
'ഗൃഹോപകരണങ്ങൾ മുതൽ ബൈക്ക് വരെ പകുതി വിലക്ക്'; മൂവാറ്റുപുഴയിൽ മാത്രം 9 കോടി, അനന്തുവിന്റെ ശബ്ദരേഖ പുറത്ത്

Synopsis

മൂവാറ്റുപുഴയിൽ  മാത്രം ഇത്തരത്തിൽ 9 കോടി തട്ടിയെന്നാണ് കണ്ടെത്തൽ. നേരത്തെ സമാന രീതിയിലുളള തട്ടിപ്പിന് അനന്തുവിനെതിരെ അടിമാലി പൊലീസ് കേസേടുത്തിരുന്നു.

കൊച്ചി: സിഎസ്ആർ ഫണ്ടിന്റെ പേരിലുള്ള തട്ടിപ്പിൽ പ്രതി അനന്തുവിന്റെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്. സമാഹരിച്ച പണം വക മാറി വേറെ പദ്ധതിക്ക് നിക്ഷേപിച്ചെന്നും ഇടപാടുകാരുടെ പണം മുഴുവൻ തന്നു തീർക്കുമെന്നും വിചാരിച്ച പോലെ ഫണ്ട് സ്വരൂപിക്കാൻ സാധിച്ചില്ലെന്നും മണി ചെയിൻ മാതൃകയിലുള്ള തട്ടിപ്പല്ലെന്നും പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷമുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. 

ശബ്ദരേഖ പുറത്തുവരാൻ ഉണ്ടായ സാഹചര്യം ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നു. വൻകിട കമ്പനികളുടെ സിഎസ്ആ‍ർ ഫണ്ടുപയോഗിച്ച്  പകുതി വിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത് കോടികൾ വെട്ടിച്ചതിനാണ് അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.  ഇടുക്കി കുടയത്തൂർ സ്വദേശിയാണ് ഇയാൾ. സംസ്ഥാനത്താകെ ഇയാൾ സമാനരീതിയിൽ  കോടികളുടെ  തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. 

പ്രമുഖ കമ്പനികളുടെ  കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി ഫണ്ടിൽ നിന്നുളള ധനസഹായം ഉപയോ​ഗിത്ത് ഗൃഹോപകരണങ്ങൾ തൊട്ട് ഇരുചക്ര വാഹനങ്ങൾ വരെ പകുതി വിലയ്ക്ക് നൽകാമെന്ന് വാ​ഗ്ദാനം ചെയ്താണ് അനന്തുവിൻ്റെ തട്ടിപ്പ് രീതി. പകുതി തുക മുൻകൂറായി അടച്ച് കാത്തിരിക്കണം. ഊഴമെത്തുമ്പോൾ സാധനങ്ങൾ കിട്ടുമെന്നാണ് വാഗ്ദാനം. മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ചായിരുന്നു തട്ടിപ്പ്.  2022 മുതൽ    ഇരുചക്ര വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ, ലാപ്ടോപ്, തയ്യൽ മെഷീൻ  എന്നിവക്ക് 50% ഇളവിൽ നൽകും എന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധസംഘടനകളെയുൾപ്പെടെ ഇയാൾ വഞ്ചിച്ചിട്ടുണ്ട്. 

മൂവാറ്റുപുഴയിൽ  മാത്രം ഇത്തരത്തിൽ 9 കോടി തട്ടിയെന്നാണ് കണ്ടെത്തൽ. നേരത്തെ സമാന രീതിയിലുളള തട്ടിപ്പിന് അനന്തുവിനെതിരെ അടിമാലി പൊലീസ് കേസേടുത്തിരുന്നു. ഒരു കമ്പനിയും ഇത്തരത്തിൽ വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ലെന്നാണ് എറണാകുളം റൂറൽ എസ് പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് വരെ ഒരു കമ്പനിയിൽ നിന്നും സി.എസ്.ആർഫണ്ട്‌  കിട്ടിയിട്ടില്ലെന്ന് പ്രതി സമ്മതിച്ചായി പൊലീസ് അറിയിച്ചു.

വിശ്വാസം നേടിയെടുക്കാൻ ആദ്യഘട്ടത്തിൽ ബുക്ക് ചെയ്ത ചിലർക്ക് ഇരുചക്ര വാഹനവും  ലാപ്ടോപ്പുമൊക്കെ നൽകി. തുടർന്നായിരുന്നു വിപുലമായ തട്ടിപ്പ്. പിരിഞ്ഞുകിട്ടിയ കോടികൾ ആർഭാട ജീവിതത്തിനുപയോഗിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. സമാന രീതിയിൽ പുതിയ തട്ടിപ്പിന് കളമൊരുക്കുമ്പോഴാണ് ഇയാൾ പൊലീസ് വലയിലാകുന്നത് 

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം