കല്യാണ വീട്ടിലെ വാക്കുതര്‍ക്കം; ലഹരി മാഫിയാ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടി, വീടുകള്‍ക്ക് നേരെയും ആക്രമണം

By Web TeamFirst Published Apr 19, 2024, 12:57 PM IST
Highlights

കല്യാണ വീട്ടിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ചയാളാണ് ആക്രമിക്കപ്പെട്ടത്

കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരിമാഫിയാ സംഘത്തിന്റെ ഗുണ്ടാവിളയാട്ടം. അമ്പലമുക്കിലാണ് അക്രമി സംഘം ഒരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കല്യാണ വീട്ടിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ചയാളാണ് ആക്രമിക്കപ്പെട്ടത്. കുടുക്കിലുമ്മാരത്തെ വ്യാപാരിയായ കൂടത്തായി പൂവ്വോട്ടില്‍ നവാസിനെയാണ് ഗുണ്ടാസംഘം കടയിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് സംഭവം. നവാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി തെക്കേകുടുക്കില്‍ മാജിദിന്‍റെയും കയ്യേലിക്കുന്നുമ്മല്‍ ജലീലിന്റെയും വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. മാജിദിന്റെ വീടിന്റെ പുറത്തെയും അകത്തെയും വാതിലുകള്‍ വെട്ടിപ്പൊളിച്ച നിലയിലാണ്.

വാടക വീട്ടിലേക്ക് ദുരൂഹ ലഗേജ് നീക്കം, വീട്ടിലെ റെയ്ഡിൽ കണ്ടെത്തിയത് മെത്ത് ലാബ്, 150 കോടിയുടെ എംഡിഎംഎ പിടികൂടി

കഴിഞ്ഞ സെപ്തംബറില്‍ അമ്പലമുക്കില്‍ നാട്ടുകാരെയും പൊലീസിനെയും ആക്രമിച്ച കേസിലെ പ്രതികളായ അയ്യൂബ്, ഫിറോസ്, കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വ്യാഴാഴ്ച ഉച്ചക്ക് അയ്യൂബിന്റെ സഹോദരീ പുത്രിയുടെ വിവാഹ ചടങ്ങില്‍ വെച്ചാണ് നിലവിലെ സംഘർഷങ്ങളുടെ തുടക്കം. കഴിഞ്ഞ തവണയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ഇര്‍ഷാദും അക്രമികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതികള്‍ ഇന്നലെ അക്രമം അഴിച്ചുവിട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഒരു ബൊലേറോ ജീപ്പിലും സ്‌കൂട്ടറിലും ആയുധങ്ങളുമായെത്തിയായിരുന്നു ആക്രമണം. 

വിവാഹ വീട്ടില്‍വെച്ചുണ്ടായ സംഘര്‍ഷത്തില്‍ ആക്രമണം തടയാന്‍ ശ്രമിച്ചതിനാണ് നവാസിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായത്. സ്ഥലത്ത് പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!