
മലപ്പുറം: കക്കൂസ് മാലിന്യം റോഡിൽ ഒഴുക്കിവിടുന്നത് പതിവായതോടെ ഉറക്കെമൊഴിച്ച് കാവലിരുന്ന് വാഹനം പിടികൂടി നാട്ടുകാർ. ദേശീയപാതയിൽ കാക്കഞ്ചേരിയിലാണ് സംഭവം. ഇവിടെ കക്കൂസ് മാലിന്യം തള്ളുന്ന പതിവായിരുന്നു. ഇതോടെ ഏറെ ദുരിതത്തിലായിരുന്നു നാട്ടുകാർ. ഇതോടെയാണ് മാലിന്യം തള്ളുന്നവരെ പിടികൂടണമെന്ന ഉറച്ച നിലപാടിൽ നാട്ടുകാർ ഉറക്ക മൊഴിച്ച് കാവലിരിക്കാൻ തീരുമാനിച്ചത്.
ഇതിനിടെ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ കക്കൂസ് മാലിന്യവുമായി ടാങ്കർ ലോറി കാക്കഞ്ചേരി സർവിസ് റോഡിൽ നിർത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. കക്കൂസ് മാലിന്യം താഴ്ന്ന പ്രദേശത്തേക്ക് ഒഴുക്കാൻ തുടങ്ങിയതോടെ 25ഓളം വരുന്ന യുവാക്കൾ സംഘടിച്ചെത്തുകയായിരുന്നു. വാഹനത്തിന് മുന്നിലെത്തി തടയുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ യുവാക്കൾ ടാങ്കർ ലോറി നിർത്തിയതിന്റെ മീറ്ററുകൾക്കപ്പുറം റോഡിലൂടെ കടന്നുപോവുകയായിരുന്ന കണ്ടെയ്‌നർ ലോറി തടസ്സമായി നിർത്തിച്ചാണ് തടയാൻ നീക്കം നടത്തിയത്.
അപകടം മനസ്സിലാക്കിയ മാലിന്യ ലോറി വന്ന വഴിക്ക് തന്നെ തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സംഘടിച്ചതോടെ പ്രതിരോധത്തിലായി. ഇതോടെ വാഹനം ആറുവരിപ്പാതയുടെ മതിലിൽ വിലങ്ങനെ ഇടിച്ചുനിർത്തി ഡ്രൈവറും സഹായിയും താക്കോലുമെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ പിന്തുടർന്നെങ്കിലും പൈലറ്റ് വാഹനമെന്നോണം തത്സമയം സ്ഥലത്ത് എത്തിയ കാറിൽ കയറിയാണ് ഇവർ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.
വാഹനത്തിന്റെ താക്കോൽ ഇല്ലാത്തതിനാൽ സർവിസ് റോഡിൽ കിടന്ന ടാങ്കർ ലോറി മാറ്റാനായില്ല. പിന്നീട് ദേശീയപാത നിർമാണ കമ്പനിയുടെ വാഹനം ഉപയോഗിച്ച് മാറ്റിയ ശേഷമാണ് മണിക്കൂറുകളോളം നീണ്ട ഗതാഗത തടസ്സം ഒഴിവായത്. കെ.എൽ 32 ബി 3878 എന്ന നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ടാങ്കർ ലോറിയിൽ നമ്പർ വ്യക്തമാവാതിരിക്കാൻ മഞ്ഞ പെയിന്റടിച്ച നിലയിലായിരുന്നു.
ടാങ്കർ ലോറി തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹന ഉടമയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഉഷ തോമസ്, ഇഖ്ബാൽ പൈങ്ങോട്ടൂർ എന്നിവരും തേഞ്ഞിപ്പലം പൊലീസും സ്ഥലത്തെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam