ഇനി ഇരുനൂറ്, മുന്നൂറ് ഇങ്ങനെ കയറിക്കൊണ്ടിരിക്കും. ഇവിടാരും ചോദിക്കാനില്ല. പറയാനുമില്ല. ഞങ്ങളുടെ കാര്യം ബുദ്ധിമുട്ടുമാണ്. ഒരു രീതിയിലും ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. നൂറ് രൂപയ്ക്ക് ഡീസല്‍ അടിച്ച് 25 രൂപ മിനിമം ചാര്‍ജ്ജില്‍ ഞങ്ങളെങ്ങനെ രക്ഷപ്പെടാനാണ്. എന്തായാലും സെഞ്ച്വറി അടിച്ചല്ലോ അക്കാര്യത്തില്‍ സന്തോഷമുണ്ട്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണെന്നും എന്തുചെയ്യുമെന്നും ഈ ഓട്ടോറിക്ഷാ തൊഴിലാളി ചോദിക്കുന്നു.
സെഞ്ച്വറി നോട്ടട്ട്...ഇനിയും അടിച്ചുകൊണ്ടിരിക്കും... ഇന്ധനവില കൂടിയതില്‍ തിരുവനന്തപുരത്തെ ഒരു ഓട്ടോറിക്ഷാത്തൊഴിലാളിയുടേതാണ് പ്രതികരണം. ഇനി ഇരുനൂറ്, മുന്നൂറ് ഇങ്ങനെ കയറിക്കൊണ്ടിരിക്കും. ഇവിടാരും ചോദിക്കാനില്ല. പറയാനുമില്ല. ഞങ്ങളുടെ കാര്യം ബുദ്ധിമുട്ടുമാണ്. ഒരു രീതിയിലും ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. നൂറ് രൂപയ്ക്ക് ഡീസല്‍ അടിച്ച് 25 രൂപ മിനിമം ചാര്‍ജ്ജില്‍ ഞങ്ങളെങ്ങനെ രക്ഷപ്പെടാനാണ്. എന്തായാലും സെഞ്ച്വറി അടിച്ചല്ലോ അക്കാര്യത്തില്‍ സന്തോഷമുണ്ട്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണെന്നും എന്തുചെയ്യുമെന്നും ഈ ഓട്ടോറിക്ഷാ തൊഴിലാളി ചോദിക്കുന്നു.
ഇനി കുറയത്തില്ല. ഓട്ടോ ഓടിക്കാന്‍ തുടങ്ങിയ സമയത്ത് ഡീസലിന് വില നാല്‍പത് രൂപയായിരുന്നു. അന്ന് പെട്രോളിന് വില അധികമായിരുന്നു. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും പോലെ അടിച്ചടിച്ചാണ് വിലയിലെ പോരാട്ടമെന്നും ഇദ്ദേഹം പറയുന്നു. പച്ചക്കറികള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളുടെ വിലയും കൂടുകയാണെന്നും സങ്കടത്തില്‍ പൊതിഞ്ഞ പരിഹാസത്തിലൂടെ ഇദ്ദേഹം പറയുന്നു. രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നതോടെ സാധാരണക്കാര്‍ കഷ്ടപ്പാടിലാണ്. പക്ഷേ പ്രതിഷേധങ്ങളൊന്നും വിലപ്പോകാത്തതും സാധാരണക്കാര്‍ക്കായി വാദിക്കാന്‍ ആരുമില്ലെന്നുമുള്ള ചിന്തയിലാണ് ആളുകളുള്ളത്. ഇന്ധനവില കൂടിയതിന്‍റെ പ്രതികരണം തിരക്കിയെത്തിയ മാധ്യമ പ്രവര്‍ത്തകനോടുള്ള ഓട്ടോ റിക്ഷാത്തൊഴിലാളിയുടെ പ്രതികരണം ഇതിന്‍റെ പ്രതിഫലനം ആയി വേണം വിലയിരുത്താന്‍.
തിരുവനന്തപുരം നഗരത്തിലും ഇടുക്കിയിലും ഡീസൽ വില നൂറ് കടന്നു. ഒരു ലിറ്റർ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ വില. കൊച്ചിയിൽ 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ് വില. ഇടുക്കി പൂപ്പാറയിൽ ഇന്നത്തെ ഡീസൽ വില 100.10 ഉം, അണക്കരയിൽ 100.07 ഉം ആണ്. പെട്രോളിന് തിരുവനന്തപുരത്ത് 106.70 പൈസയും കൊച്ചിയിൽ 104.72 രൂപയുമാണ് വില, കോഴിക്കോട് 104. 94 രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില.
പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസേനയുള്ള ഇന്ധനവില വർധനവ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിഷേധങ്ങൾ വകവെക്കാതെ എണ്ണകമ്പനികൾ ദിവസേനെ വില വർധിപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തു.
വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ വില വർധനവിനെ പ്രതിരോധിക്കുന്നത്.