
തിരുവനന്തപുരം: കോവിഡ്19 ന്‍റെ കടുത്ത ജാഗ്രതകൾക്കിടയിൽ മാതൃകയായി വട്ടിയൂർക്കാവിൽ ഒരു ഇരട്ടകല്യാണം. വട്ടിയൂർക്കാവ് ഓട്ടോ ഡ്രൈവേഴ്സ് സാംസ്ക്കാരിക സമിതിയുടെ നേതൃത്വത്തിൽ നിരാലംബരായ രണ്ട് പെൺകുട്ടികൾക്ക് ഒരുക്കിയ മംഗല്യമാണ് ശ്രദ്ധേയമായത്. പത്താംകല്ല് സ്വദേശി സക്കീർ ഹുസൈനും മലയിൻകീഴ് സ്വദേശിനി ആമിനയും തമലം സ്വദേശിനി വിഷ്ണുവിന്‍റെയും ചാക്ക സ്വദേശിനി ഇന്ദുവിന്‍റെയും മംഗല്യമാണ് നടന്നത്.
ഇന്നലെ വട്ടിയൂർക്കാവ് മാസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇസ്ലാമിക മതാചാര പ്രകാരം സകീർ ഹുസ്സൈൻ - ആമിന എന്നിവരുടെ വിവാഹമാണ് ആദ്യം നടന്നത്. തുടർന്ന് ഹിന്ദു മതാചാരപ്രകാരം വിഷ്ണുവിന്‍റെയും ഇന്ദുവിന്‍റെയും വിവാഹം നടന്നു. അടുത്തബന്ധുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സർക്കാരിന്‍റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വധുവരന്മാരും, ബന്ധുക്കളും വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരും മാസ്ക് ധരിച്ചാണ് എത്തിയത്.
Watch Photo Gallery: പ്രതിരോധിക്കാം കൊവിഡ് 19 നെ; ശ്രദ്ധിക്കുക ഈ കാര്യങ്ങള്‍
വിവാഹ ചടങ്ങിനെത്തിയവരെ പനിനീര് തളിച്ച് ആനയിക്കുന്നതിന് പകരം ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷമാണ് വിവാഹമണ്ഡപത്തിലേക്ക് കടത്തിവിട്ടത്. മുൻകരുതലിന്‍റെ ഭാഗമായി ചടങ്ങിൽ പങ്കെടുത്തവരുടെ ആധാർ നമ്പറും മൊബൈൽ നമ്പറും സമിതി അംഗങ്ങൾ ആരോഗ്യവകുപ്പിന് കൈമാറിയതായി അറിയിച്ചു. ആരോഗ്യവകുപ്പിന്‍റെയും അധികൃതരുടെയും നിർദേശങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്.
1500 പേരെ പങ്കെടുപ്പിച്ച് നടത്താനിരുന്ന വിവാഹ ചടങ്ങാണ് കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ വെറും 100 പേരിൽ ഒതുക്കി നടത്തിയത്. വിവാഹ ശേഷം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. കഴിഞ്ഞ 26 വർഷമായി പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് ഓട്ടോ ഡ്രൈവേഴ്സ് സാംസ്ക്കാരിക സമിതിയുടെ അംഗങ്ങൾ ഓട്ടോറിക്ഷ ഓടി ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു വിഹിതം സാമൂഹികസേവനത്തിന് മാറ്റി വെക്കുന്നുണ്ട്. ഇതിൽ നിന്നുള്ള പണമെടുത്താണ് മുൻ വർഷങ്ങളിലെന്ന പോലെ ഇത്തവണയും നിരാലംബരായ രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്തിയത്. ഓരോരുതർക്കും അഞ്ച് പവൻ സ്വർണ്ണം, വിവാഹ വസ്ത്രം, വിവാഹത്തിന് ശേഷം വിഭവസമൃദ്ധമായ ഭക്ഷണം ഉൾപ്പടെ എല്ലാ ചിലവുകളും സമിതിയാണ് വഹിച്ചത്. വട്ടിയൂർക്കാവ് ഓട്ടോ ഡ്രൈവേഴ്സ് സാംസ്ക്കാരിക സമിതിയുടെ ഇരുപതിയാറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ രണ്ട് പെൺകുട്ടികൾക്കുമുള്ള സ്വർണം സുരേഷ് ഗോപിയാണ് കൈമാറിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam