
ചാരുംമൂട്: ശാരീരിക വൈകല്യം തീർത്ത അവശതകൾക്കിടയിലും ഫുട്ബാൾ കളി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഓട്ടോറിക്ഷാ ഡ്രൈവർ ഫസ്റ്റ് ഏഷ്യാ അമ്പൂറ്റി ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യാനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേക്ക്. താമരക്കുളം തെക്കേമുറി ഉണ്ടാനയ്യത്ത് ബഷീർ - അസ്മാബീവി ദമ്പതികളുടെ മകൻ ബി ബാഷ (30)യ്ക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സെലക്ഷൻ ലഭിച്ചത്. നവം 30 നാണ് യാത്ര തിരിക്കേണ്ടത്. ഡിസംബർ 1 മുതൽ 5 വരെയാണ് മൽസരം. ഇന്ത്യയുൾപ്പടെ ആറ് ഏഷ്യൻ രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ജന്മനാ വലതുകാലിന് സ്വാധീനക്കുറവുള്ള ബാഷ കഴിഞ്ഞ മാസമാണ് തൃശൂരിൽ നടന്ന ദേശീയ യോഗ്യതാ മൽസരത്തിൽ പങ്കടുത്തത്. നൂറു കണക്കിന് പേർ യോഗ്യതാ മൽസരത്തിൽ പങ്കെടുത്തിരുന്നു. ഫുട്ട്ബോൾ സെവൻസാണ് മത്സര ഇനം. 12 പേരാണ് ഇന്ത്യൻ ടീമംഗങ്ങൾ. കേരളത്തിൽ നിന്നുള്ള നാല് പേരിൽ ഒരാളാണ് ബി ബാഷ. റാഫേൽ ജോൺ (എറണാകുളം), വൈശാഖ് (കോഴിക്കോട്), പി ടി മുഹമ്മദ് അഫീഫ് (കുളത്തൂർ) എന്നിവരാണ് മറ്റുള്ളവർ. പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാന, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നും ഉള്ളവരാണ് മറ്റ് ടീം അംഗങ്ങൾ.
കഴിഞ്ഞ മൂന്ന് വർഷമായി താമരക്കുളം പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ബാഷ ഫുട്ട്ബോൾ പരിശീലിച്ചത്. ഉപജീവന മാർഗ്ഗമായ ഓട്ടോറിക്ഷ മാറ്റിയിട്ട് വൈകുന്നേരങ്ങളിൽ ഫുട്ട്ബോൾ കളിയ്ക്കാനിറങ്ങും. പരിശീലനം കഴിവതും മുടക്കാറില്ല.അംഗ പരിമിതരുടെ സംസ്ഥാന തല വോളീബോൾ ടീമിലും അംഗമാണ് ബാഷ. മൽസരത്തിൽ പങ്കെടുക്കാൻ 75,000 രൂപ ചെലവുവരുമെങ്കിലും ഇതിന് മാർഗ്ഗമില്ലാതെ വലയുകയാണ് ഈ യുവാവ്. ഭാര്യ: സജീന. മക്കൾ: സാബത്ത്, സാബ്ര. ഫോൺ: 9061727291.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam